
നട്ടെല്ലിനും കഴുത്തിനുമൊക്കെ പരിക്കേറ്റിട്ടുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ഉറപ്പുള്ള ഒരു സ്‌ട്രെച്ചറിലാണ് കൊണ്ട് പോകേണ്ടത്: ആത്മാർത്ഥത കൊണ്ടാണെങ്കില്‍ പോലും കുറച്ചാളുകള്‍ ചേർന്ന് എടുത്തുകൊണ്ടുപോകുന്നത് പരിക്കിൻ്റെ ആഘാതം വർധിപ്പിക്കുകയേ ഉള്ളൂ: അപകടത്തില്‍ പരിക്കേറ്റ ഉമാ തോമസിനെ കൈകാര്യം ചെയ്ത രീതി കണ്ടു നടുങ്ങിപ്പോയെന്ന് പറഞ്ഞ് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ ഉമാ തോമസിനെ കൈകാര്യം ചെയ്ത രീതി കണ്ടു നടുങ്ങിപ്പോയെന്ന് പറഞ്ഞ് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി രംഗത്തെത്തി.
നട്ടെല്ലിനും കഴുത്തിനുമൊക്കെ പരിക്കേറ്റിട്ടുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ഉറപ്പുള്ള ഒരു സ്‌ട്രെച്ചറിലാണ് കൊണ്ട് പോകേണ്ടതെന്ന് പറഞ്ഞ അദ്ദേഹം, ആത്മാർത്ഥത കൊണ്ടാണെങ്കില്‍ പോലും കുറച്ചാളുകള്‍ ചേർന്ന് എടുത്തുകൊണ്ടുപോകുന്നത് പരിക്കിൻ്റെ ആഘാതം വർധിപ്പിക്കുകയേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു.
ആളുകള്‍ പരിക്കേറ്റവരെ തൂക്കിയെടുത്ത് കിട്ടുന്ന വാഹനത്തില്‍ എത്തിക്കാൻ ശ്രമിക്കുന്നത് സമൂഹത്തില്‍ എത്രയും വേഗം പ്രൊഫഷണലായ രക്ഷാപ്രവർത്തനം ലഭ്യമാകും എന്ന വിശ്വാസം ഇല്ലാത്തതിനാലാണ് എന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെ ആയിരുന്നു മുരളി തുമ്മാരുകുടിയുടെ പ്രതികരണം.
കുറിപ്പിൻ്റെ പൂർണരൂപം
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷയും രക്ഷാപ്രവർത്തനവും
കലൂരിലെ നൃത്തപരിപാടിക്കിടയില്‍ സ്റ്റേജില്‍ നിന്നും ഉമാ തോമസ് വീണ സാഹചര്യം ശ്രദ്ധിക്കുന്നു.
ഗുരുതരമായ അപകടമാണെങ്കിലും ഉമാ തോമസ് അപകടനില ഏറ്റവും വേഗത്തില്‍ തരണം ചെയ്യട്ടേ എന്നും പൂർണ്ണാരോഗ്യം വീണ്ടെടുക്കട്ടെ എന്നും ആശിക്കുന്നു.
പക്ഷെ പരിപാടിയുടെ സുരക്ഷാനിലവാരം കണ്ട് കഷ്ടം തോന്നുന്നു.
ഗാലറികള്‍ക്ക് മുകളില്‍, ഗ്രൗണ്ടില്‍ നിന്നും ഏറെ ഉയരത്തില്‍ തികച്ചും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജ്. അതില്‍നിന്നും താഴെ വീഴുന്നത് തടയാൻ വേണ്ട സംവിധാനങ്ങള്‍ ഇല്ല. കേട്ടിടത്തോളം ആദ്യം പ്ലാൻ ചെയ്തതിലും ഇരട്ടി ആളുകള്‍ സ്റ്റേജിലേക്ക് എത്തി. സ്റ്റേജ് മൊത്തമായി തകർന്നു വീഴാത്തത് ഭാഗ്യം.
അപകടം ഉണ്ടായത് വളരെ അരക്ഷിതമായ സാഹചര്യം കൊണ്ടാണെങ്കിലും അപകടത്തില്‍ പെട്ട ആളെ കൈകാര്യം ചെയ്ത രീതി കണ്ടു പിന്നെയും നടുങ്ങി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേറ്റിരിക്കാൻ സാധ്യതയുള്ള ഒരാളെ ഉറപ്പുള്ള ഒരു സ്ട്രെച്ചറില്‍ വേണം എടുത്തുകൊണ്ടുപോകാൻ. അങ്ങനെയുള്ള ഒരാളെ എന്ത് ആത്മാർത്ഥത കൊണ്ടാണെങ്കിലും കുറച്ചാളുകള്‍ പൊക്കിയെടുത്തുകൊണ്ടുപോകുന്നത് പരിക്കിൻറെ ആഘാതം വർദ്ധിപ്പിക്കുകയേ ഉള്ളൂ.
എത്രയും വേഗം പ്രൊഫഷണലായ ഒരു രക്ഷാപ്രവർത്തനം ലഭ്യമാകും എന്ന വിശ്വാസം സമൂഹത്തില്‍ ഇല്ലാത്തതുകൊണ്ടാണ് ആളുകള്‍ പരിക്കേറ്റവരെ തുക്കിയെടുത്ത് കിട്ടുന്ന വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാൻ നോക്കുന്നത്.
പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കാർപാർക്കിംഗിനു വേണ്ടിപ്പോലും ഡസൻ കണക്കിന് ആളുകളെ നിയമിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ പ്രഥമ ശുശ്രൂഷയില്‍ പരിശീലനമുള്ള നാല് പേരോ അത്യാവശ്യമായ പ്രഥമശുശ്രൂഷാ ഉപകരണങ്ങളോ ഒരിടത്തും കാണാറില്ല.
ഒരു വർഷം പതിനായിരം ആളുകളാണ് അപകടങ്ങളില്‍ മരിക്കുന്നത്. അതില്‍ പലമടങ്ങ് ആളുകള്‍ ജീവിതകാലം മുഴുവൻ മാനസികവും ശാരീരികവുമായ വെല്ലുവിളികളോടെ ജീവിക്കുന്നു. ഈ അപകടങ്ങളും അപകടത്തിനു ശേഷമുള്ള പരിക്കുകളും മിക്കവാറും ഒഴിവക്കാവുന്നതാണ്.
നമ്മുടെ സമൂഹത്തില്‍ ഒരു സുരക്ഷാ സാക്ഷരതാ പദ്ധതിയുടെ സമയം അതിക്രമിച്ചു കഴിഞ്ഞു.സുരക്ഷിതരായിരിക്കുക!