
കൊല്ലം: കൊച്ചിക്ക് സമീപം മുങ്ങിയ ചരക്ക് കപ്പല്‍ അപകടത്തെ സംബന്ധിച്ച ദുരൂഹത നീങ്ങാത്തതിന് പിന്നില്‍ അനധികൃത ചരക്ക് കടത്തെന്ന സൂചന.
വീണ്ടെടുക്കാനാവാത്ത നിലയില്‍ മുങ്ങിപ്പോയ കണ്ടെയ്നറുകളില്‍ പലതിലും അനധികൃത സാധനങ്ങളാണെന്ന സൂചനയാണ് പുറത്തുവരുന്നത്. അവയില്‍ പ്രധാനം ഘാന അടക്കം ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ള കശുവണ്ടിപ്പരിപ്പാണ്.
കാലിത്തീറ്റ എന്ന മറവില്‍ ധാരാളമായി കശുവണ്ടിപ്പരിപ്പ് അനധികൃതമായി ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം വിഴിഞ്ഞം, പൂവാർ മേഖലയില്‍ അടിഞ്ഞ കണ്ടെയ്നറില്‍നിന്ന് തോട്ടണ്ടി ലഭിച്ചിരുന്നു. നൂറ്റമ്പതോളം ചാക്കുകളിലാണ് പൊളിക്കാത്ത കശുവണ്ടി ലഭിച്ചത്.
തോട്ടണ്ടി ഇറക്കുമതിക്ക് അനുവാദമുണ്ടെങ്കിലും പൊളിച്ചതും പൊടിച്ചതുമായ കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാറിന്‍റെ കടുത്ത നിയന്ത്രണമുണ്ട്. പ്രോസസ് ചെയ്ത കശുവണ്ടി ഇറക്കുമതിക്ക് 300 ശതമാനമാണ് ഇറക്കുമതി ചുങ്കം. എന്നാല്‍ കേരളത്തിലെ, പ്രത്യേകിച്ച് കൊല്ലം കേന്ദ്രീകരിച്ചുള്ള കശുവണ്ടി വ്യവസായികള്‍ ഈ ചുങ്കത്തില്‍നിന്ന് രക്ഷപ്പെടാൻ കാലിത്തീറ്റ എന്ന പേരിലും മറ്റും ടണ്‍ കണക്കിന് കശുവണ്ടി ഇറക്കുമതി ചെയ്യുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തില്‍ ഇറക്കുമതിചെയ്ത 3000 ടണ്ണോളം കശുവണ്ടിയും മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.
നൂറുടണ്‍ തോട്ടണ്ടിക്ക് തന്നെ ഒരു കോടിരൂപ വരും. പ്രോസസ് ചെയ്ത കശുവണ്ടിക്ക് അതിന്‍റെ ഇരട്ടിയും. കേരളത്തില്‍ കശുവണ്ടിയുടെ പ്രോസസിങ് ചെലവ് വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളിലേതിനേക്കാള്‍ മൂന്നിരട്ടിയായതിനാലാണ് ഇത്തരത്തില്‍ കശുവണ്ടി കൊണ്ടുവരാൻ കമ്പനികള്‍ നിർബന്ധിതരാകുന്നത്.
പൊളിക്കാത്ത തോട്ടണ്ടിയുടെ കാര്യത്തിലാണെങ്കില്‍പോലും ഇറക്കുമതിചെയ്ത സ്ഥാപനങ്ങള്‍ക്ക് ഇൻഷുറൻസ് പരിരക്ഷയില്ലാത്തിന്‍റെ പ്രശ്നങ്ങളുണ്ട്. ഇതൊക്കെക്കൊണ്ടാണ് ആരും നഷ്ടപ്പെട്ട ചരക്കുകളുടെ വിവരം പുറത്ത് പറയാത്തതിന് കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
തോട്ടണ്ടി അടക്കം കടലില്‍മുങ്ങിയ കശുവണ്ടിയില്‍ ഒരെണ്ണംപോലും ഇനി ഉപയോഗിക്കാനാവാത്തതിനാല്‍ കപ്പല്‍ ദുരന്തംമൂലം കശുവണ്ടി വ്യവസായികള്‍ക്കുണ്ടായ നഷ്ടം കോടികളാണ്. കൊല്ലത്തെ കശുവണ്ടി വ്യവസായ മേഖലയാകെ തകർന്നുനില്‍ക്കുന്ന സാഹചര്യത്തിലാണ് പുറത്തുപറയാൻ പോലും സാധിക്കാതെ ഈ ദുരന്തവും.
കപ്പല്‍ മുങ്ങിയതല്ല മുക്കിയതാണെന്ന ആക്ഷേപത്തിനിടയില്‍ കപ്പലില്‍ കയറ്റിയ ഉല്‍പന്നങ്ങളെ സംബന്ധിച്ചോ കണ്ടെയ്നറുകളെ സംബന്ധിച്ചോ അധികൃതർ ഇപ്പോഴും വ്യക്തമായ വിവരം പുറത്തുവിടാത്തതിന് പിന്നില്‍ ഇത്തരം കാര്യങ്ങളുമുണ്ടെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.