
മുണ്ടക്കയം : ലഹരിക്കെതിരെ പൊലീസ് – എക്‌സൈസ് പരിശോധന തകൃതിയായി നടക്കുമ്പോഴും ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം ലഹരി ഹബ്ബായി മാറുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ക്യാരിയേഴ്‌സ് വഴി ദിനം പ്രതി കിലോക്കണക്കിന് കഞ്ചാവാണ് മുണ്ടക്കയം വഴി വിവിധ പ്രദേശങ്ങളിലേക്കെത്തിക്കുന്നത്.
പ്രധാനമായും കമ്പത്ത് നിന്നാണ് ഇവ എത്തുന്നത്. കേരള – തമിഴ്നാട് ചെക്ക് പോസ്റ്റിൽ പരിശോധന ശക്തമാക്കിയതോടെ മൊത്ത വിതരണക്കാർ റൂട്ട് മാറ്റി. പുലർച്ചെ ജോലിക്കായി അതിർത്തി വഴി നടന്നെത്തുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ മുഖേന കുമളിയിൽ എത്തിക്കുന്നതാണ് രീതി.
യുവാക്കളെ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. മലയോരമേഖലയിലെ കോളനികൾ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം വർദ്ധിച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പച്ചക്കറി ലോറികളിലും, ആഡംബര വാഹനങ്ങളിലും, ബസുകളിലുമാണ് കടത്ത്. ബ്രൗൺഷുഗർ, എൽ എസ് ഡി, തുടങ്ങിയ ലഹരി വസ്തുക്കളും ചെക്ക് പോസ്റ്റുകൾ വഴി യഥേഷ്ടം കടത്തുന്നുണ്ട്.
ചെക്ക് പോസ്റ്റ് വന്നാൽ തടയിടാം
കോട്ടയം, ഇടുക്കി ജില്ലയുടെ അതിർത്തിയായ മുണ്ടക്കയത്ത് പ്രത്യേക പരിശോധനയ്ക്ക് ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വാഹനപരിശോധനയ്ക്കിടെ രഹസ്യവിവരം കിട്ടുന്ന കേസുകൾ മാത്രമാണ് ഇവിടെ പിടിക്കപ്പെടുന്നത്.
മദ്ധ്യകേരളത്തിൽ എവിടേയ്ക്കും സാധനങ്ങൾ എത്തിക്കാം എന്നതാണ് ലഹരിക്കടത്ത് സംഘങ്ങൾ മുണ്ടക്കയം ഇടത്താവളമായി തിരഞ്ഞെടുക്കുന്നത്. മുണ്ടക്കയം ബസ് സ്റ്റാൻഡ് അടക്കമുള്ള പ്രദേശങ്ങളിലും വാഹനങ്ങളിലും പരിശോധന നടത്തണമെന്നാണ് ആവശ്യം.
കൂടുതൽ പണം ലഭിക്കാൻ അമിത അളവിലുള്ള കഞ്ചാവ് സൂക്ഷിക്കണം. ഇത് റിസ്‌കായതിനാൽ കഞ്ചാവ് കച്ചവടക്കാർ കൂട്ടത്തോടെ രാസലഹരി വില്പനയിലേയ്ക്ക് മാറി.
വലിയ അളവ് കഞ്ചാവ് വാഹനങ്ങളിൽ കടത്തുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് മൂലമാണ് വൻലാഭമുള്ള എം.ഡി.എം.എ പോലുള്ളവയിലേയ്ക്ക് യുവാക്കൾ അടുത്തത്. പോക്കറ്റും നിറയും.




