
മുണ്ടക്കയം കോരുത്തോടിൽ വീട്ടുമുറ്റത്ത് നിന്ന യുവാക്കളെ ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 9 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി
കോട്ടയം: മുണ്ടക്കയം കോരുത്തോട് ഇരുമ്പ് വടി ഉപയോഗിച്ച് യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്ക് 9 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. കോരുത്തോട് സ്വദേശികളായ വൈശാഖ് (36), മുത്ത് എന്ന് വിളിക്കുന്ന സുമേഷ് (27) എന്നിവരെയാണ് അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.
2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോരുത്തോട് ചണ്ണപ്ലാവ് സ്വദേശികളായ സജീവ് (41), രഞ്ജിത്ത് (28) എന്നിവരെയാണ് ആക്രമിച്ചത്. വീടിനു മുൻപിൽ നിന്ന യുവാക്കളെ ബൈക്കിലെത്തി അസഭ്യം വിളിച്ച് അക്രമാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് കൈയിൽ കരുതിയിരുന്ന ഇടിക്കട്ട, കമ്പിവടി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് തലയിലും മുഖത്തും ഗുരുതര പരിക്കുകളേൽപിക്കുകയും ചെയ്തു.
മുണ്ടക്കയം പോലീസ് സബ് ഇൻസ്പെക്ടർമാരായിരുന്ന പ്രസാദ് എബ്രഹാം വർഗ്ഗീസ്, ഷാജു ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് . പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിറിൾ തോമസ് പാറപ്പുറം, അഡ്വ, ധനുഷ് ബാബു കദളിക്കാട്ടിൽ, അഡ്വ. അർജ്ജുൻ വി. എസ് വലിയവീട്ടിൽ, അഡ്വ. സിദ്ധാർത്ഥ് എസ് തറയിൽ എന്നിവർ ഹാജരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
