
മുണ്ടക്കയം: ഹൈറേഞ്ചിന്‍റെ കവാടമായ മുണ്ടക്കയം കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
മുണ്ടക്കയത്ത് ഒരു അഗ്നിശമനസേനാ യൂണിറ്റ് ആരംഭിച്ചാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളില്‍ ഇതിന്‍റെ പ്രയോജനം ലഭിക്കും. ദേശീയപാതയില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും മലയോരമേഖലയില്‍ തീപിടിത്തം അടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും കാഞ്ഞിരപ്പള്ളിയിലെയോ പീരുമേട്ടിലെയോ ഫയർ യൂണിറ്റിനെയാണ് ആശ്രയിക്കുന്നത്.
2021 ഒക്ടോബറില്‍ കൂട്ടിക്കല്‍, മുണ്ടക്കയം, കൊക്കയാർ പഞ്ചായത്തുകളെ ദുരിതത്തിലാഴ്ത്തിയ പ്രളയം ഉണ്ടായപ്പോള്‍ തൊടുപുഴയില്‍ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റാണ് ആദ്യം എത്തിയത്. മുണ്ടക്കയം കേന്ദ്രീകരിച്ച് ഫയർ യൂണിറ്റ് ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, ദുരന്തത്തിന്‍റെ വ്യാപ്തി കുറയ്ക്കാമായിരുന്നുവെന്ന ആക്ഷേപവും ഉയർന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വേനല്‍ കടുത്തതോടെ മലയോര മേഖലയില്‍ തീപിടിത്തം പതിവു സംഭവമാണ്. കൂടാതെ വനാതിർത്തി മേഖലയില്‍ കാട്ടുതീ പടരുന്നതും പതിവായി മാറിയിട്ടുണ്ട്.
കഴിഞ്ഞദിവസം മുണ്ടക്കയം ടൗണിനു സമീപം തീപിടിത്തം ഉണ്ടായപ്പോഴും റിബേറ്റ്പടിയില്‍ വീട് കത്തി നശിച്ചപ്പോഴും കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയാണ് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത്. മുണ്ടക്കയം കേന്ദ്രീകരിച്ച് അഗ്നിരക്ഷാ യൂണിറ്റ് ആരംഭിക്കുമെന്ന് അധികൃതർ വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും എല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്.



