മുണ്ടക്കയം ടി.ആര്‍.ആന്‍ഡ്.ടി എസ്റ്റേറ്റില്‍ വീണ്ടും കാടിറങ്ങി ആനക്കൂട്ടം; മാസങ്ങളായി തുടരുന്ന കാട്ടാനശല്യത്തിന് പരിഹാരമായില്ല; ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടം കടക്കാതിരിക്കാന്‍ തീയിട്ടതിനാൽ കത്തി നശിച്ചത് ഏക്കറ് കണക്കിന് സ്ഥലം; വഴിമുട്ടി ജനജീവിതം

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: ടി.ആര്‍.ആന്‍ഡ്.ടി എസ്റ്റേറ്റില്‍ മാസങ്ങളായി തുടരുന്ന കാട്ടാനശല്യത്തിന് ഒരു പരിഹാരവുമില്ല. വനാതിര്‍ത്തി മേഖലകളില്‍ നിന്ന് മാറി കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള തെക്കേമലയ്ക്ക് സമീപം വരെ കാട്ടാനക്കൂട്ടമെത്തി. നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. രണ്ട് കുട്ടിയാനയും കൊമ്പനാന ഉള്‍പ്പെടെ 20 ല്‍ അധികം ആനകളാണ് മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആനകളെ ജനവാസമേഖലയില്‍ നിന്ന് തുരത്തി കാട്ടിലേക്ക് ഓടിച്ചെങ്കിലും ദിവസങ്ങള്‍ പിന്നിടും മുമ്പ് ഇവ വീണ്ടും പ്രദേശത്ത് തിരിച്ചെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരുടെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ ആനകളെ കാട്ടിലേക്ക് മടക്കിയയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്. ഇതിനിടയില്‍ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ തീയിട്ടത് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു. ഇത്മൂലം മേഖലയിലെ ഏക്കര്‍ കണക്കിന് സ്ഥലം കത്തി നശിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്‌നിശമനസേനാംഗങ്ങളെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കാട്ടാന ശല്യം രൂക്ഷമായതോടെ മേഖലയിലെ മാട്ടുപ്പെട്ടി സ്‌കൂളിന് മാനേജ്‌മെന്റ് അവധി നല്‍കി. കഴിഞ്ഞ ദിവസവും സ്‌കൂളിന് അവധി നല്‍കിയിരുന്നു. ഇതോടെ തൊഴിലാളി കുടുംബങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനവും മുടങ്ങുകയാണ്.