മുണ്ടക്കയത്ത് അയൽവാസിയെ കല്ലിനെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം: ലഹരിയ്ക്കു അടിമയായ യുവാവ് പൊലീസ് പിടിയിൽ; പ്രതിയുടെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തും
തേർഡ് ഐ ബ്യൂറോ
മുണ്ടക്കയം: മുണ്ടക്കയത്ത് അയൽവാസിയായ ചുമട്ട് തൊഴിലാളിയെ കരിങ്കല്ലിന് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അയൽവാസിയെ പൊലീസ് പിടികൂടി. വൈകിട്ട് ഏഴു മണിയോടെയുണ്ടായ സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ മുണ്ടക്കയത്തു നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. ലഹരിയ്ക്കു അടിമയായ പ്രതി, അയൽവാസിയായ ചുമട്ട് തൊഴിലാളിയെ യാതൊരു കാരണവുമില്ലാതെ കരിങ്കല്ലിന് എറിഞ്ഞു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജി ( സാബു – 53) നെയാണ് വീടിനു മുന്നിൽ വച്ച് അക്രമി അതിക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിലെ പ്രതിയും സാബുവിന്റെ അയൽവാസിയുമായ പുത്തൻ പുരയ്ക്കൽ നാണപ്പൻ്റെ മകൻ അഭിലാഷി (ബിജു- 35)നെ മുണ്ടക്കയം പൊലീസ് പിടികൂടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഞ്ചാവിനും കള്ളിനും അടക്കമുള്ള ലഹരിയ്ക്കു അടിമയാണ് പ്രതിയായ ബിജു. ലഹരിയ്ക്കു അടിമയായ ബിജു പ്രദേശത്ത് നിരന്തരം പ്രശ്‌നം സൃഷ്ടിച്ചിരുന്നതായി പൊലീസ് പറയുന്നു. കഞ്ചാവും കള്ളും മറ്റു ലഹരിമരുന്നുകളും അടക്കം ഉപയോഗിച്ച് അക്രമാസക്തനായ പ്രതി, പ്രദേശ വാസികളുടെ ഉറക്കം കെടുത്തുന്നത് പതിവായിരുന്നു.
ഇതിനെതിരെ സാബു അടക്കമുള്ളവർ നിരന്തരം പ്രതികരിച്ചിരുന്നു. എന്നാൽ, പ്രതി വീണ്ടും കൂടുതൽ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങിയെത്തിയ സാബുവിനെ പ്രതി പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കരിങ്കല്ലിന് ഏറ് കൊണ്ട് തലയ്ക്കു മാരകമായി പരിക്കേറ്റ സാബുവിനെ നാട്ടുകാർ ചേർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവസ്ഥലത്തു നിന്നും പ്രതി ഓടി രക്ഷപെട്ടു. നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും ഇയാളെ പിടികൂടാനായില്ല. . തുടർന്നു, പൊലീസ് നടത്തിയ തിരച്ചിലിൽ രാത്രി വൈകി പ്രതിയെ മുണ്ടക്കയം ഭാഗത്തു നിന്നു തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തും. തുടർന്നു, ഇയാളെ കോടതിയിൽ ഹാജരാക്കും.
സാബുവിൻ്റെ ഭാര്യ ബിന്ദു മക്കൾ – അലീന ,അനുമോൾ . മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രൂസ്റ്റിൽ മോർച്ചറിയിൽ.