കോഴിക്കോട്ടെ സുഹൃത്തിന്‍റെ വീട്ടിൽ താമസിക്കാനെത്തി; 36 പവൻ സ്വർണവുമായി മുങ്ങി; പഠനം ഉപേക്ഷിച്ച് താൻസാനിയിലേക്ക് കടന്നു; ഒടുവിൽ യുവതി മുംബൈയിൽ പിടിയിൽ

Spread the love

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിലെ സുഹൃത്തിന്‍റെ വീട്ടിൽ നിന്നും 36 പവൻ മോഷ്ടിച്ച യുവതി മുംബൈയിൽ പിടിയിൽ. ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ (24) ആണ് അറസ്റ്റിലായത്.

ബെംഗളൂരു കോളജിൽ പിജിക്ക് പഠിക്കുന്ന ബേപ്പൂർ സ്വദേശിനി ഗായത്രിയുടെ സഹപാഠിയാണ് സൗജന്യ. ജൂലൈ 17ന് ബേപ്പൂരിലെ വീട്ടിൽ സൗജന്യ താമസിക്കാനെത്തി. ജൂലൈ 19ന് തിരിച്ചുപോകുമ്പോൾ വീട്ടിൽ നിന്ന് 36 പവൻ ആഭരണങ്ങളും മോഷ്ടിച്ചാണ് സൗജന്യ പോയത്.

തനിക്ക് ഗുജറാത്തിൽ പട്ടാളത്തിൽ ജോലി കിട്ടിയെന്നും ഇനി പഠിക്കാൻ വരില്ലെന്നുമാണ് സൗജന്യ കോളജ് അധികൃതരെ അറിയിച്ചത്. മോഷ്ടിച്ച സ്വർണം പണയം വച്ചും വിറ്റും കിട്ടിയ കാശുകൊണ്ട് താൻസാനിയായിലുള്ള ബന്ധുവിന്റെ അടുത്തേക്കു പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗുജറാത്തിൽ വന്നിറങ്ങി അനുജത്തിയുടെ കൂടെ താമസിക്കുമ്പോഴാണ് പൊലീസിന് വിവരം ലഭിച്ചത്.

സൗജന്യയെ തേടി പൊലീസ് പുറപ്പെട്ടതിനിടെ ഇവർ ഗുജറാത്തിൽ നിന്നു മുംബൈയിലേക്ക് വിമാനത്തിൽ വന്നു. മുംബൈയിൽ നിന്നു ഹൈദരാബാദിലേക്കു പോകാൻ തയ്യാറെടുക്കുമ്പോഴാണ് മൂന്ന് സംഘങ്ങളായി ഗുജറാത്ത്, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിലയുറപ്പിച്ചിരുന്ന പൊലീസ് പ്രതിയെ വലയിലാക്കിയത്.

പ്രതിയെ വെള്ളിയാഴ്ച കേരളത്തിലെത്തിക്കും. ഫറോക്ക് എസിപി എ.എം.സിദ്ദിഖ്, എസ്ഐ സുജിത്, ബേപ്പൂർ എസ്ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.