
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ആർഒവി (റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിൾ) പരിശോധനയുടെ ട്രയൽറൺ വിജയകരം. 2011 മാർച്ചിൽ പരിശോധന നടത്താൻ ഒരുങ്ങിയെങ്കിലും ഉപകരണം തകരാറായി പരിശോധന മുടങ്ങുകയായിരുന്നു. വീണ്ടും 14 വർഷത്തിനുശേഷമാണ് പരിേശാധന നടത്തുന്നത്.
ചൊവ്വാഴ്ച മുതൽ 12 ദിവസം തുടരുന്ന പരിശോധനയിൽ അണക്കെട്ട് സംബന്ധിച്ച് പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഫ്രാൻസിൽനിന്നെത്തിച്ച ഉപകരണം ഉപയോഗിച്ച്, 1200 അടി നീളമുള്ള അണക്കെട്ട് 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ടം പരിശോധന. ഇത് പൂർത്തിയാക്കിയിട്ട് 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും. ഏറ്റവും ഒടുവിൽ അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ചിത്രങ്ങളെടുക്കും.
മുമ്പ് കേരളം നടത്തിയ പഠനത്തിൽ അണക്കെട്ടിൽ 110 അടിക്ക് താഴെ സിമന്റ് പ്ലാസ്റ്ററിങ് ഇളകിയും, സുർക്കി മിശ്രിതം പോയി കരിങ്കല്ലുകൾ തെളിഞ്ഞ നിലയിലുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ, സുപ്രീംകോടതി നിർദേശപ്രകാരമാണ് പരിശോധന. ശാസ്ത്രജ്ഞൻമാരായ പി. സെന്തിൽ, സി.വിജയ്, ഡോ. ജോയ് ലിംഗസാമി, ലാബ് അസിസ്റ്റന്റ് ദീപക് കുമാർ ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണിത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ 133.80 അടി വെള്ളമുണ്ട്.



