സ്വന്തം ലേഖകൻ
തൊടുപുഴ: മൂന്ന് വർഷത്തിന് ശേഷം ഇടുക്കി ഡാം വീണ്ടും തുറന്നു. മൂന്നാം ഷട്ടറാണ് ആദ്യം തുറന്നത്. പിന്നീട് രണ്ടാമത്തെ ഷട്ടറും തുറക്കുകയായിരുന്നു.
ഒരു സെക്കൻറിൽ ഒരുലക്ഷം ലിറ്റർ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരണം നടത്തിയിരിക്കുന്നത്. അണക്കെട്ട് തുറന്നുള്ള വെള്ളം ചെറുതോണി ടൗണിലെത്തി. മരങ്ങളും കല്ലും വന്നിടിച്ച് ചെറുതോണി പാലം കഴിഞ്ഞ തവണ തകർന്നിരുന്നു. മാസങ്ങളോളം ഗതാഗതം നിർത്തിവച്ചിരുന്നു. തടിയമ്പാട്, കരിമ്പൻ പ്രദേശങ്ങളാണ് അടുത്തത്. ഇവിടെ രണ്ടിടത്തും കഴിഞ്ഞ തവണ അണക്കെട്ട് തുറന്നപ്പോൾ കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു. നിരവധി വീടുകൾ തകർന്നു. റോഡുകളും ചപ്പാത്ത് പാലങ്ങളും ഒലിച്ചുപോയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ 2018 ലെ പ്രളയാന്തരീക്ഷം മുന്നിൽ കണ്ടു കൊണ്ടാണ് ഇന്ന് ഡാമിന്റെ ഷട്ടർ തുറന്നിരിക്കുന്നത്.സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ് ഇല്ലാത്തതും ഡാമിന്റെ ഷട്ടർ തുറക്കുന്നതിന് അനുകൂലമായിട്ടുണ്ട്.
വെള്ളം ഒഴുകി പിന്നീട് എത്തുന്നത് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറിൽ നിന്നുള്ള പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവർ പെരിയാർ വഴി, നേര്യമംഗലത്തും വെള്ളമെത്തും. അടുത്തത് ഭൂതത്താൻകെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാർ അറബിക്കടലിൽ ചേരും.
പെരിയാർ തീരത്ത് അതീവ ജാഗ്രതയാണ് നിർദ്ദേശിച്ചിരിക്കുന്നത്. 2018 ആവർത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. നാളെ മുതൽ വൈദ്യുതോത്പാദനം പരമാവധിയാക്കും. മൂലമറ്റത്ത് നിന്ന് ആറ് ജനറേറ്ററുകളും പ്രവർത്തിപ്പിക്കും. ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കുണ്ട്. അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു.