ശിവശങ്കറിന് പിന്നാലെ കെ.എം. ഏബ്രഹാം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റി കേസുകളും വിവാദങ്ങളും ആവർത്തിക്കുന്നു: സി ബി ഐ അന്വേഷണം നേരിടുന്ന കെ.എം. ഏബ്രഹാം രാജിവയ്ക്കുമോ ?

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും കേസുകളും അന്വേഷണങ്ങളും ആവർത്തിക്കുന്നു.
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരേ എൻ.ഐ.എ, ഇ.ഡി, കസ്റ്റംസ് അടക്കം അന്വേഷണം നടത്തിയിരുന്നു. സ്വർണക്കടത്ത് കേസിലായിരുന്നു ഈ ഏജൻസികളുടെ നടപടികള്‍.
ഇപ്പോഴത്തെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐയുടെ അന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

അനധികൃത സ്വത്തുക്കള്‍ വൻതോതില്‍ നേടിയതിന് സി.ബി.ഐ അന്വേഷണം നേരിടുന്ന എബ്രഹാം ഇനി എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയായി തുടരും എന്നതാണ് ചോദ്യം.

ചീഫ്സെക്രട്ടറിയായി വിരമിച്ച ശേഷം കിഫ്ബിയുടെ സി.ഇ.ഒയായി പ്രവർത്തിക്കുകയായിരുന്ന എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നത പദവിയില്‍ അവരോധിക്കുകയായിരുന്നു.
ഇപ്പോഴും ധനവകുപ്പ് ഭരിക്കുന്നത് എബ്രഹാമാണെന്നാണ് സെക്രട്ടേറിയറ്റില്‍ പരസ്യമായ രഹസ്യം. വായ്പയെടുക്കാനുള്ള പരിധി ഉയർത്താത്തതില്‍ കേന്ദ്രസർക്കാരിനെതിരേ കേസ് കൊടുത്തതടക്കം എബ്രഹാമിന്റെ തീരുമാനമായിരുന്നു.
സർക്കാരിന്റെ പല സുപ്രധാന തീരുമാനങ്ങളുടെയും പിന്നില്‍ എബ്രഹാമാണെന്നും വിവരമുണ്ട്. അതിനിടെയാണ്, വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ അദ്ദേഹത്തിനെതിരേ സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
വിജിലൻസ് അന്വേഷണം കോടതി പ്രഖ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രി വിജിലൻസ് വകുപ്പൊഴിഞ്ഞ നാടാണിത്. ടൈറ്റാനിയം കേസിലായിരുന്നു ഉമ്മൻചാണ്ടിയുടെ ആ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന എബ്രഹാം ആ സ്ഥാനത്ത് തുടരുമോയെന്നാണ് ഇനി അറിയേണ്ടത്. ഇടത്, വലത് മുന്നണികളുടെ അടുപ്പക്കാരനായ എബ്രഹാം അവരെയെല്ലാം മാനേജ് ചെയ്യാനും മിടുക്കനാണ്.

നേരത്തേ എബ്രഹാമിനെതിരേ ചീഫ്സെക്രട്ടറിയും വിജിലൻസും അന്വേഷണം നടത്തി ക്ലീൻചിറ്റ് നല്‍കിയിരുന്നതാണ്. എന്നാല്‍ വിജിലൻസിന്റെ അന്വേഷണവും കണ്ടെത്തലുകളുമെല്ലാം റദ്ദാക്കിയാണ് സി.ബി.ഐയുടെ പുതിയ അന്വേഷണം.
പരാതി, പരാതിക്കാരന്റെ മൊഴി, അതിൻമേല്‍ വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്യാൻ സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയത്.
വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയതിനാല്‍ ഇനി അതിന്റെ ആവശ്യമില്ല. കേസ് ഏറ്റെടുത്ത് സി.ബി.ഐ ഉത്തരവ് പുറപ്പെടുവിക്കണം.

കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും എത്രയും വേഗം സി.ബി.ഐക്ക് വിജിലൻസ് കൈമാറണമെന്നും ഉത്തരവിലുണ്ട്.

തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ 2017ലെ ഉത്തരവ് റദ്ദാക്കിയ കോടതി, ഈ കേസുമായി ബന്ധപ്പെട്ട് അവിടെ നിലവിലുള്ള എല്ലാ നടപടികളും അവസാനിപ്പിച്ചതായും വ്യക്തമാക്കി.
ഔദ്യോഗിക പദവി ദുരുപയോഗിച്ച്‌ കോടികളുടെ സ്വത്ത് സമ്പാദിച്ചെന്ന മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലാണ് പരാതി നല്‍കിയത്.
2015ല്‍ ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതടക്കമുള്ള പരാതികളാണ് ഉന്നയിച്ചത്.
ശമ്പളത്തേക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കാൻ കെ. എം. എബ്രഹാമിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

എട്ടുകോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള 3 നില ഷോപ്പിംഗ് കോംപ്ലക്‌സ് സഹോദരന്റെ പേരിലായതിനാല്‍ ആണ് തന്റെ പ്രോപ്പർട്ടി സ്റ്റേറ്റ്‌മെന്റില്‍ ഉള്‍പ്പെടുത്താത്തതെന്നും വിജിലൻസിന് കെ. എം. എബ്രഹാം നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഈ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഓണർഷിപ്പ് എബ്രഹാമിന്റെ പേരിലാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊല്ലം കോർപ്പറേഷനില്‍ നിന്ന് ഹർജിക്കാരൻ ഹൈക്കോടതിയില്‍ ഹാജരാക്കി.
എബ്രഹാം സർവീസില്‍ പ്രവേശിച്ചതു മുതല്‍ 33 വർഷത്തിനിടെ, സിവില്‍ സർവീസ് ഉദ്യോഗസ്ഥരുടെ 1968 ലെ പെരുമാറ്റച്ചട്ടം റൂള്‍ 16 പ്രകാരം വർഷംതോറും ചീഫ് സെക്രട്ടറിക്ക് നല്‍കേണ്ട പ്രോപ്പർട്ടി സ്റ്റേറ്റ്‌മെന്റില്‍ ഭാര്യയുടെയും, മക്കളുടെയും സ്വത്തുവിവരങ്ങള്‍ നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി 2015 മേയ് 25ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ജോമോൻ പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കു നല്‍കിയ വിശദീകരണത്തില്‍, ഭാര്യയ്ക്ക് വിലമതിക്കുന്ന ഒന്നുമില്ലെന്നാണ് അറിയിച്ചത്.

വിജിലൻസ് അന്വേഷണത്തില്‍ ഭാര്യയുടെ ബാങ്ക് ലോക്കറില്‍ 100 പവന്റെ സ്വർണവും ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ വാങ്ങിയതിന്റെയും ബാങ്കിടപാടുകളുടെയും രേഖകള്‍ കിട്ടിയതായി ഹർജിയില്‍ പറയുന്നു.

എബ്രഹാം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ, 2015 മേയ് 25-നാണ് അനധികൃത സ്വത്തുസമ്പാദനം ആരോപിച്ച്‌ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും വിജിലൻസിനും ആദ്യം പരാതി നല്‍കിയത്.
വിജിലൻസിന്റെ ത്വരിത പരിശോധനയില്‍ കോടതി കെ.എം. എബ്രഹാമിന് ക്ലീൻചിറ്റ് നല്‍കിയതോടെ ജോമോൻ ഹൈക്കോടതിയിലെത്തി. ആസ്തിബാധ്യതാ കണക്കില്‍ ഭാര്യയുടെയും മക്കളുടെയും സ്വത്തുവിവരം നല്‍കിയില്ലെന്നും നിയമവിരുദ്ധമായി സ്വത്തുസമ്പാദിച്ചെന്നുമായിരുന്നു പരാതി.
പരാതിയില്‍ ചീഫ് സെക്രട്ടറി വിശദീകരണം തേടിയപ്പോള്‍, ഭാര്യ ഷേർളിക്ക് ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കളല്ലാതെ മറ്റ് സ്വത്തുവകകള്‍ ഒന്നുമില്ലെന്ന വിശദീകരണമാണ് കെ.എം. എബ്രഹാം നല്‍കിയത്.

ഇതിനുപിന്നാലെ ജോമോൻ വിജിലൻസ് കോടതിയില്‍ നല്‍കിയ പരാതിയില്‍ 2016 സെപ്റ്റംബർ ഏഴിന് തിരുവനന്തപുരം കോടതി കെ.എം. എബ്രഹാമിനെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് എബ്രഹാമിന്റെ വീട്ടില്‍ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് വിവാദമായി.

ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയായിരുന്നു ഇത്. ഐഎഎസ് – ഐപിഎസ് പോരിനും ഇത് വഴിവെച്ചു. ഇതിനിടെ, കെ.എം. എബ്രഹാം 2000 മുതല്‍ 2015 വരെയുള്ള കാലത്തിനിടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവും പരാതിക്കാരൻ ഉന്നയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്. രാജേന്ദ്രന് ഐപിഎസ് ലഭിച്ചതോടെ അദ്ദേഹം മാറി, മറ്റൊരു ഡിവൈഎസ്‍പി അന്വേഷണച്ചുമതലയേറ്റു.
പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തല്‍. തുടർന്ന് കേസ് എഴുതിത്തള്ളാൻ‌ റിപ്പോർട്ട് നല്‍കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് 2018-ല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോമോൻ ഹൈക്കോടതിയെ സമീപിച്ചത്.