
കാസർഗോഡ്: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസും ചർച്ചകള്‍ നിരന്തരം നടത്തിയിട്ടും തീർപ്പാകാത്ത ആശ സമരവും സിപിഎമ്മിനെ മാത്രമല്ല എല്‍ ഡി എഫിനേയും ഉലയ്ക്കുന്നു
ആദ്യ ഘട്ടത്തില്‍ സിപിഎം നേതാക്കള്‍ ഒറ്റപ്പെട്ട പ്രസ്താവനകള്‍ നടത്തി പ്രതിരോധമുയർത്താനാണ് ശ്രമിച്ചതെങ്കിലും നാലു ഭാഗത്തു നിന്നും ആക്രമണം ഉയരുന്നു എന്ന കാഴ്ചപ്പാടിലാണ് നിലവില്‍ സിപിഎം.
ഈ ആശങ്കയിലേക്ക് മുന്നണിയേയും എത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ ആസൂത്രണം ചെയ്യാൻ വിളിച്ചു ചേർക്കുന്ന ജില്ലാതല എല്‍ ഡി എഫ് യോഗങ്ങളില്‍ ഈ വിഷയം ചർച്ചയാക്കി ഉയർത്തി കൊണ്ടു വരുന്നുണ്ട് സിപിഎം.
മൂന്നാം തവണയും പിണറായിയുടെ നേതൃത്വത്തില്‍ എല്‍ ഡി എഫ് സർക്കാർ തന്നെ അധികാരത്തില്‍ വരുമെന്നും അതു മനസ്സിലായതു കൊണ്ടാണ് സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും ആക്രമണം ശക്തിപ്പെടുത്തിയത് എന്നുമാണ് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റികള്‍ യോഗം ചേർന്ന് വിലയിരുത്തി മണ്ഡലം കമ്മിറ്റികള്‍ക്ക് നല്‍കിയ സർക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെ ശക്തമായി ചെറുക്കണമെന്നും പ്രചരണ പരിപാടികള്‍ നടത്തണമെന്നും നിർദേശമുണ്ട്. സർക്കാരിനെതിരായുള്ള നീക്കങ്ങള്‍ കേരളത്തില്‍ വ്യാപകമായി തല പൊക്കിയിട്ടുണ്ടെന്നും കരുതിയിരിക്കണമെന്നും സിപിഎം മുന്നണിയിലെ ഘടക കക്ഷികളെ ഓർമ്മപ്പെടുത്തുന്നുണ്ട്.
അര ലക്ഷം പേരെ വരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാ കേന്ദ്രങ്ങളില്‍ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷം സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിനായി മുന്നണിയിലെ ഓരോ പാർട്ടികളും പങ്കെടുപ്പിക്കേണ്ട ആളുകളുടെ എണ്ണം ക്വാട്ട നിശ്ചയിച്ചു നിയോജക മണ്ഡലം എല്‍ ഡി എഫ് കമ്മിറ്റികള്‍ക്ക് നല്‍കിയിട്ടുമുണ്ട്.
പരിപാടി വിജയിപ്പിക്കാൻ എല്ലാ മണ്ഡലങ്ങളിലും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് പ്രത്യേക ചുമതലയും ഘടകകക്ഷി നേതാക്കള്‍ക്ക് സഹ ചുമതലയും നല്‍കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇവരുടെ സാന്നിധ്യത്തില്‍ മണ്ഡലം കമ്മിറ്റികളും യോഗം ചേർന്ന് പ്രവർത്തനം ആസൂത്രണം ചെയ്യും.
മാസപ്പടി കേസില്‍ ആദ്യമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത് മകളെ മുൻ നിർത്തി തന്നെ ലക്ഷ്യം വെച്ചുള്ളതാണ് നീക്കമെന്നും തന്റെ രക്തം അങ്ങനെ കിട്ടില്ലെന്നുമാണ്. മാത്രമല്ല പാർട്ടി ഇക്കാര്യം തിരിച്ചറിഞ്ഞു എന്നു കൂടി പിണറായി വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോടതിയിലുള്ള കേസ്സാണെങ്കിലും പൊതുവായ വിഷയങ്ങളുയർത്തി പ്രചാരണം തുടങ്ങാനും അതിനു മുന്നണി എന്ന നിലയില്‍ തന്നെ വഴിയൊരുക്കാനും എല്‍ ഡി എഫില്‍ സിപിഎം നീക്കം തുടങ്ങിയിട്ടുണ്ട്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ തന്നെ പിണറായിക്ക് പിന്തുണ പ്രഖ്യാപിച്ചത് മുന്നണിയില്‍ സിപിഎമ്മിന് ആശ്വാസവുമായി.