
സ്വന്തം ലേഖകൻ
തലയോലപറമ്പ്: തലയോലപറമ്പ് പാലാംകടവിലെ അഞ്ചു മണിക്കാറ്റ് പുഴയോരവിശ്രമകേന്ദ്രത്തിൻ്റെ നവീകരണത്തിനായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് രണ്ടര ലക്ഷം രൂപ വിനിയോഗിക്കും. വൈക്കം മുഹമ്മദ് ബഷീറിൻ്റെ നിരവധി കഥകളിൽ മൂവാറ്റുപുഴയാറും പാലാംകടവും പരാമർശിക്കപ്പെട്ടിട്ടുണ്ട്. മുച്ചീട്ടു കളിക്കാരൻ്റെ മകളെന്ന കഥയിൽ പാലാംകടവ് അഭിഭാജ്യ ഘടകമാണ്.
പുതിയ പദ്ധതിയുടെ ഭാഗമായി ബഷീറിൻ്റെ കഥകളുടെ പശ്ചാത്തലമായ പാലാംകടവിലെ കുളിക്കടവിലെ പടവുകളോട് ചേർത്ത് ഒരുവരികല്ലുകെട്ടും. പാലാംകടവിനുമുന്നിലായി പുഴയോരത്തു കനത്ത തോതിൽ അടിഞ്ഞു ഉറച്ച എക്കൽ ആഴത്തിൽ നീക്കി പുഴയോരം വൃത്തിയാക്കും. തലയോലപറമ്പ് ചന്തയുടെ പ്രതാപകാലത്ത് കേവുവള്ളങ്ങളിൽ ചരക്കു വന്നടുത്തിരുന്നത് പാലാംകടവിലായിരുന്നു.
ഏറെആഴമുണ്ടായിരുന്ന പുഴയോരമിപ്പോൾ ഏറെക്കുറെ എക്കലടിഞ്ഞ് ഏറെക്കുറെ നികന്ന നിലയിലാണ്. ഈ എക്കൽ നീക്കി സമീപത്തെ കൂറ്റൻ ആലിൻ്റെ പരിസരം ശുചീകരിക്കുകയും ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് ആദ്യ ഘട്ടത്തിൽപത്ത് ലക്ഷം രൂപ വിനിയോഗിച്ചുകടവിലെ പടവുകളിൽ ടൈൽ പാകി കമനീയമാക്കി സുരക്ഷാ വേലി തീർത്തിരുന്നു. വൈകുന്നേരങ്ങളിൽ കാറ്റു കൊള്ളാനും വിശ്രമിക്കാനും വിദ്യാർഥികളും വയോധികരുമടക്കമെത്തുന്നുണ്ട്. കടവിൽ ഒരു സോളാർ ലൈറ്റു മാത്രമാണിപ്പോഴുള്ളത്. സന്ധ്യകഴിഞ്ഞാൽ കടവിൻ്റെ പടിഞ്ഞാറുഭാഗത്ത് കനത്ത ഇരുട്ടാണ്. രാജഭരണകാലത്ത് വേലുതമ്പിദളവയാണ് തലയോലപറമ്പ് ചന്ത സ്ഥാപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജഭരണ കാലത്തിൻ്റെ സ്മരണകൾ ജ്വലിപ്പിക്കുന്ന ഇരുമ്പിൽ തീർത്ത ഒരു വിളക്കുമരം ഇപ്പോഴും കേടുകൂടാതെ പാലാംകടവിലുണ്ട്. സംഗീതത്തിൻ്റെ ഉപാസകനായിരുന്നു ബഷീർ. ബഷീറിൻ്റെ കഥകളുടെ ഭാഗമായ പാലാംകടവിലെത്തുന്നവർക്ക് പാട്ട് കേട്ട് വിശ്രമിക്കാൻ കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും റേഡിയോ സ്ഥാപിക്കുകയും ചെയ്യണമെന്ന് ജനങ്ങൾ ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയാണ്.
മലയാളത്തിൻ്റെ യശസ് വിശ്വസാഹിത്യ ലോകത്തോളമുയർത്തിയ വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥകളുടെ സ്ഥലരാശികളിലൊന്നായ പാലാംകടവിനെ കൂടുതൽ ശ്രദ്ധാകേന്ദ്രമാക്കുന്നതിനായി തുടർന്നും പദ്ധതികൾ ആവിഷ്കരിക്കാനാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ തീരുമാനം.