
കൊച്ചി: എംഎസ്‌സി എല്‍സ- 3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ എംഎസ്‌സി കപ്പല്‍ കമ്പനിയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്ററാണ് രണ്ടാം പ്രതി.
മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം കപ്പല്‍ കൈകാര്യം ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കപ്പലിനെതിരെ കേസ് വേണ്ടെന്ന തീരുമാനം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടി. കേസെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന വാദമാണ് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ അറിയിച്ചത്.
എന്നാല്‍ കേരള തീരത്തിന് സമീപം മറ്റൊരു കപ്പലപകടം കൂടി നടന്നതോടെ ആ സംഭവത്തില്‍ സ്വാഭാവികമായ നിയമനടപടികളിലേക്ക് കടക്കേണ്ടിവരും. അതുകൊണ്ട് ആദ്യ കപ്പലപകടത്തില്‍ കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർന്നേക്കാം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേസെടുത്തതെന്നാണ് വിവരം. ആലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി സി ശ്യാം ജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, തീരത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ (22.224കിലോമീറ്റർ) വരെയാണ് സംസ്ഥാനത്തിന്റെ അധികാര പരിധി. അതിനാല്‍ കേസെടുത്താല്‍ നിലനില്‍ക്കില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
എല്‍സ 3 കപ്പല്‍ മുങ്ങിയത് 14.6 നോട്ടിക്കല്‍ മൈലും (27.04കി.മി), വാൻഹായ് 503 കപ്പല്‍ തീപിടിച്ചത് 83 നോട്ടിക്കല്‍ മൈലും (153.716കി.മി) അകലെയാണ്. അതുകൊണ്ട് കേസില്ലാതെ കപ്പല്‍, ഇൻഷ്വറൻസ് കമ്ബനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കിയെടുക്കാൻ ശ്രമിക്കുകയാണെന്നാണ് സർക്കാർ അറിയിച്ചത്.