
മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതൽ: നിയമം തെറ്റിക്കുന്നവർക്ക് കനത്ത പിഴ
തിരുവനന്തപുരം: പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ പ്രാബല്യത്തില്‍ വരും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തി പുതുക്കിയ നിയമമാണ് നിലവില്‍ വരുന്നത്. മോട്ടോര്‍ വാഹന ലംഘനങ്ങള്‍ക്ക് നിലവിലുള്ള പിഴയില്‍ പത്തിരട്ടി വര്‍ദ്ധനയാണ് ചുമത്തിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനം നിരത്തിലിറക്കിയാല്‍ രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ കുട്ടിയ്ക്ക് 25 വയസ്സ് വരെ ലൈസന്‍സ് അനുവദിക്കുകയുമില്ല.
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴയും ഒപ്പം മൂന്ന് മാസത്തേയ്ക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ നിലവില്‍ 100 രൂപയാണ് പിഴയെങ്കില്‍ പുതിയ നിയമപ്രകാരം അത് ആയിരം രൂപയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ ഇനി മുതല്‍ 10000 രൂപയാണ്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപയാണ് പിഴ. നിലവില്‍ ഇത് 1000 രൂപയാണ്. അമിത വേഗത്തിന്റെ പിഴ 1000 മുതല്‍ 2000 നിരക്കിലായിരിക്കും.
ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപ. ഇന്‍ഷൂറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ 2000 രൂപ പിഴയും, പെര്‍മിറ്റില്ലാതെ ഓടിച്ചാല്‍ 10,000 രൂപ, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചാല്‍ 10,000 രൂപയും പിഴയായി പുതിയ നിയപ്രകാരം ഈടാക്കും.
കൂടാതെ വാഹന റജിസ്ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.