
സ്വന്തം ലേഖകൻ
മലപ്പുറം: താനൂർ ബീച്ചിലെത്തിയ യുവാവിന്റെയും യുവതിയുടെയും അടുത്ത് സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയെടുത്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു.
2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം പുറം കാട്ടിക്കൊടുത്ത് താരമായി മാറിയ ജെയ്‌സലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താനൂർ ബീച്ചിൽ വച്ചാണ് സംഭവം. ജെയ്‌സലും മറ്റ് രണ്ട് പേരും ചേർന്ന് സദാചാര പൊലീസ് ചമഞ്ഞാണ് യുവതിയുടെയും യുവാവിന്റെയും അടുത്തതെത്തിയത്. തുടർന്ന് നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.
ഒരു ലക്ഷം രൂപയായിരുന്നു ഇയാൾ ഇരുവരിൽ നിന്നും ആവശ്യപ്പെട്ടത്. എന്നാൽ, ഈ പണം നൽകാനാവില്ലെന്ന് കൂടെയുണ്ടായിരുന്ന യുവാവ് പറഞ്ഞു. തുടർന്ന് യുവാവ് മറ്റൊരു സുഹൃത്തിനെ കൊണ്ട് 5000 രൂപ ജെയ്‌സലിന്റെ അക്കൗണ്ടിൽ വാങ്ങിയെടുക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് ഇയാൾക്കെതിരെ കോസെടുത്തിട്ടുണ്ട്. പ്രളയകാലത്ത് മുതുക് ചവിട്ടുപടികളാക്കി രക്ഷനായ മത്സ്യത്തൊഴിലാളിയായ ജെയ്‌സലിനെ മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.
തിരൂരങ്ങാടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ നിയാസ് പുളിക്കലകത്തിന് കെട്ടിവെക്കാനുള്ള പണം നൽകിയത് ജെയ്‌സലായിരുന്നു.