സദാചാര ഗുണ്ടായിസത്തിൽ വിദ്യാർത്ഥിനിക്കും സഹോദരനും പരിക്കേറ്റ സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ പ്രതികൾ ഒളിവിലെന്ന് പോലീസ്; ഇവർക്കായി അന്വേഷണം ഊർജ്ജിതം; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത് ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ 7 പേർക്കെതിരെ

Spread the love

കോഴിക്കോട്: ബാലുശ്ശേരിയിൽ സദാചാര ഗുണ്ടായിസത്തിൽ വിദ്യാർത്ഥിനിക്കും സഹോദരനും പരിക്കേറ്റ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.എം രതീഷ് ഉൾപ്പെടെ ഒളിവിലാണെന്ന് പോലീസ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.

video
play-sharp-fill

ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ 7 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. പ്രതികൾ ഒളിവിലാണെന്നും ഉടൻ കണ്ടെത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആൾക്കൂട്ട ആക്രമണം ഉണ്ടായ സ്ഥലത്തെത്തി പോലീസ് തെളിവെടുക്കുകയും പ്രദേശത്തെ കച്ചവടക്കാരോടും നാട്ടുകാരോടും സംഭവത്തെകുറിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കോക്കല്ലൂർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും സഹോദരനും സംസാരിച്ചു നിൽക്കവെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ പി എം രതീഷ് ഉൾപ്പെടെയുള്ള സംഘം അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്‌തെന്നാണ് വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുടെ പിതാവിന്റെ സഹോദരിയുടെ മകനുമായി വൈകിട്ട് 4.30 ഓടെ കോക്കല്ലൂരിലെ ആർകെ ബേക്കറിക്ക് സമീപം സംസാരിച്ചു നിൽക്കുമ്പോഴാണ് സദാചാര സംഘം ചോദ്യം ചെയ്യാനെത്തിയത്. പെൺകുട്ടിയെ അസഭ്യം പറയുകയും കൈയ്യിൽപിടിച്ച് തളളി നിലത്തിടുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. നിന്നെ രക്ഷിക്കാൻ ആരും വരില്ലെടീ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പെൺകുട്ടി പറഞ്ഞു.