സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വാളകം കുന്നയ്ക്കാല്‍ വടക്കേ പുഷ്പകം വീട്ടില്‍ രഘുവിന്റെയും ഗിരിജയുടെയും മകള്‍ ആര്‍. നമിത (19) മരിച്ചത്. ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്ന നമിത വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം.
നിര്‍മല കോളജിനു മുന്നില്‍ ബുധനാഴ്ച വൈകിട്ടാണ് ഗുരുതര പരുക്കേറ്റ നമിതയുടെ കൂട്ടുകാരി അനുശ്രീ രാജിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അനുശ്രീ രാജിനെ നമിതയുടെ മരണ വിവരം അറിയിച്ചിട്ടില്ല. നമിതയും അനുശ്രീ രാജും ഒരുമിച്ചു റോഡിനു കുറുകെ കടക്കുമ്പോഴായിരുന്നു ബൈക്ക് ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ അനുശ്രീ ഉയര്‍ന്നു പൊങ്ങി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍ പരുക്കേറ്റ് മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച ആന്‍സനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയതു വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെയായിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെ തന്നെ ആന്‍സനെ മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റണമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും പുറത്തു കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇടയിലൂടെ ഇയാളെ കൊണ്ടുപോകുന്നത് സംഘര്‍ഷം സൃഷ്ടിക്കും എന്നതിനാലാണു വൈകിയത്.
അധ്യാപകരും പൊലീസും ശാന്തരാക്കി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. അപകടത്തിനു ശേഷം ആന്‍സന്‍ പറഞ്ഞ വാക്കുകളാണ് വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചത്. നമിതയുടെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടും വാഹനമായാല്‍ തട്ടുകയും മുട്ടുകയും ഒക്കെ ചെയ്യുമെന്നായിരുന്നു ഇയാളുടെ പ്രതികരണമെന്നായിരുന്നു വിദ്യാര്‍ഥികള്‍ പറയുന്നത്. അപകടമുണ്ടാകുന്നതിനു മുന്‍പ് അതുവഴി അമിതവേഗത്തില്‍ സഞ്ചരിച്ച ആന്‍സനോട് വേഗം കുറയ്ക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും അതു തള്ളിക്കളഞ്ഞ് മനപ്പൂര്‍വമെന്നവണ്ണം അതിവേഗത്തില്‍ വാഹനമോടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കോളജില്‍ എത്തിച്ച നമിതയുടെ മൃതദേഹത്തില്‍ സഹപാഠികളും അധ്യാപകരും അശ്രുപൂജയര്‍പ്പിച്ചു. തുടര്‍ന്ന് വീട്ടിലെത്തിച്ചപ്പോള്‍ അമ്മ ഗിരിജയും അനുജത്തി നന്ദിതയും ബോധരഹിതരായി. വൈകിട്ട് മൂവാറ്റുപുഴ പൊതുശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം നടത്തി.