
മോൻസൺ മാവുങ്കൽ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല; ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; കെ സുധാകരൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോൻസൺ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ തട്ടിപ്പ് കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.
പരാതിക്കാരുമായി ബന്ധമില്ല, നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നത്. കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരാണ് ഇതിന് പിന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽപ്പെട്ടത് എങ്ങനെയെന്ന് നിയമപരമായി പഠിക്കുന്നു. ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. സാവകാശം നൽകിയില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും കെ സുധാകരൻ ആലുവയിൽ പറഞ്ഞു.
കെപിസിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും കേസിൽ കുരുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഡസ്വർഗത്തിലാണ്. പരാതിക്കാർ പറയുന്ന പാർലമെന്ററി കമ്മിറ്റിയിൽ താൻ അംഗമായിരുന്നില്ല. ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. മോൻസന്‍റെ അടുത്ത് ചികിത്സയ്ക്ക് പോയതാണ്. പല പ്രമുഖരും മോൻസന്‍റെ അടുത്ത് വന്ന് പോയിട്ടുണ്ട്. അവർക്കെല്ലാം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ നേരിട്ടു ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു.