
ആയുധമാക്കിയത് വാക്ചാതുര്യം; സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ തട്ടിപ്പിന് ഉപയോഗപ്പെടുത്തി; മോന്‍സനെ പരിചയമുണ്ടെന്ന് ജിജി തോംസണ്‍; കേസുകള്‍ വാദിച്ചുള്ള പരിചയമെന്ന് ലാലി വിന്‍സെൻ്റ്; തട്ടിപ്പുകളെ കുറിച്ച് സെലിബ്രിറ്റികള്‍ക്ക് അറിയുമായിരുന്നോ എന്നതില്‍ വ്യക്തതയില്ലെന്ന് പരാതിക്കാര്‍
കൊച്ചി: മോണ്‍സണ്‍ മാവുങ്കല്‍ തൻ്റെ തട്ടിപ്പിന് ആയുധമാക്കിയത് വാക്ചാതുര്യം.
ഇതില്‍ വീഴാത്തവരില്ല എന്നാണ് ഈ തട്ടിപ്പുകാരന് ഒപ്പമുള്ള സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, ഡി.ഐ.ജി സുരേന്ദ്രന്‍, മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മനോജ് എബ്രഹാം, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, നടന്‍ മോഹന്‍ലാല്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ് എന്നിവരോടൊപ്പമെല്ലാം മോണ്‍സണ്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുമായെല്ലാമുള്ള ബന്ധങ്ങളും ഈ ചിത്രങ്ങളും മോണ്‍സണ്‍ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയെന്നാണ് സൂചന. പരാതിക്കാരില്‍ ചിലര്‍ അത് ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
യാകൂബ് എന്നയാള്‍ മോണ്‍സണ് 25 ലക്ഷം കൈമാറിയത് ഡി.ഐ.ജി സുരേന്ദ്രന്റെ സാന്നിധ്യത്തിലാണെന്ന് പരാതിയില്‍ പറയുന്നുണ്ട്.
അനൂപ് എന്നയാള്‍ 2010 ല്‍ മോണ്‍സണ് 25 ലക്ഷം രൂപ കൈമാറിയത് കോണ്‍ഗ്രസ് നേതാവായിരുന്ന കെ. സുധാകരന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും പരാതിയുണ്ട്.
മോന്‍സണ്‍ മാവുങ്കലിനെ പരിചയമുണ്ടെന്ന് ജിജി തോംസണ്‍ പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരികളിലൊരാളാണ് താന്‍. മോന്‍സണും ഒരു രക്ഷാധികാരിയാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഒന്നുരണ്ട് പ്രാവശ്യം അദ്ദേഹത്തിന്റെ പുരാവസ്തു ശേഖരം കാണിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഭാര്യക്കൊപ്പം പോയാണ് അത് കണ്ടത്.
ആരേയും അത്ഭുതപ്പെടുത്തുന്ന പുരാവസ്തുക്കളുടെ വലിയ ശേഖരമായിരുന്നു മോന്‍സണ് ഉണ്ടായിരുന്നത്. പക്ഷേ എല്ലാം ഒറിജിനലാണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എല്ലാത്തിനും ആധികാരികമായ രേഖകളുണ്ടെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടത്.
റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനായതിനാല്‍ സഹായം ലഭിക്കില്ലെന്ന് മനസിലായിരുന്നു. ഡിജിപിയെ അടക്കം പലരേയും അറിയാമോ എന്ന് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1999-2000 കാലഘട്ടത്തില്‍ മോന്‍സണിന്റെ കേസുകള്‍ വാദിച്ചുള്ള പരിചയമാണുള്ളതെന്ന് ലാലി വിന്‍സെന്റും പറഞ്ഞു. ഒന്നു രണ്ട് പരാതികളില്‍ ഹാജരായിട്ടുണ്ട്.
ഇടക്കാലത്ത് കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീടൊരിക്കല്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. 2017ലാണെന്നാണ് ഓര്‍മ.
കെ.സുധാകരന്‍, ജിജി തോംസണ്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരടക്കം ഭക്ഷണം കഴിക്കാന്‍ ഉണ്ടായിരുന്നു. പക്ഷേ കേസിന്റെ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.
മോണ്‍സന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ട്രാഫിക് ഐ.ജി ലക്ഷമണ. മകളുടെ വിവാഹ നിശ്ചയ ദിവസമാണ് മോണ്‍സണ്‍ അറസ്റ്റിലാവുന്നത്. അന്നും ചടങ്ങുകള്‍ക്ക് ലക്ഷമണ ഉണ്ടായിരുന്നു.
സെലിബ്രിറ്റികള്‍ക്ക് മോണ്‍സന്റെ തട്ടിപ്പുകളെ കുറിച്ച് അറിയുമായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാൽ മോണ്‍സന്റെ ഉന്നത ബന്ധങ്ങളുടെ വിശ്വാസ്യതയിലാണ് പണം നല്‍കിയതെന്ന് പരാതിക്കാര്‍ പറയുന്നു.