
ദില്ലി: തന്റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യുകയാണെന്ന് നടൻ മോഹൻലാല്‍ ദില്ലി ഹൈക്കോടതിയില്‍. എഐ അടക്കം ഉപയോഗിച്ച് തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇത് ഗുരുതരസാഹചര്യമാണെന്നും മോഹൻലാല്‍ ഹർജിയില്‍ പറയുന്നു.
മോഹൻലാലിന്‍റെ ഹര്‍ജി കോടതി പരിഗണിക്കുകയാണ്. 5 തരത്തില്‍ തന്‍റെ വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ നടക്കുന്നു എന്നാണ് പ്രധാനമായും മോഹൻലാല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
തന്‍റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളുണ്ടെന്നാണ് മോഹൻലാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഗുരുതര സാഹചര്യമാണ്. ഇത്തരത്തില്‍ ശബ്ദമുപയോഗിച്ച് തട്ടിപ്പ് നടന്നാല്‍ നാളെ ആര് ഉത്തരവാദിയാകും? താന്‍ തന്നെ ഉത്തരവാദിയാകില്ലേ എന്നാണ് ലാല്‍ ചോദിക്കുന്നത്. ബോഡി ഷെയിമിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മെറ്റയിലും ഗൂഗിളിലും നിരവധി ലിങ്കുകള്‍ ഉണ്ടെന്ന കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദില്ലി ഹൈക്കോടതിയിലെ ജഡ്ജി ജ്യോതിസിംഗാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ മോഹൻലാലിനായി അഭിഭാഷകരായ എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ,സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി. ഉച്ചകഴിഞ്ഞ് രണ്ടരയോടെ വിശദവാദം കേള്‍ക്കും.



