മോദിയ്ക്ക്‌ മുകളിൽ പറക്കാൻ അമിത് ഷാ,  ഇനി ഷാ യുഗമോ ?

മോദിയ്ക്ക്‌ മുകളിൽ പറക്കാൻ അമിത് ഷാ, ഇനി ഷാ യുഗമോ ?

 

സ്വന്തം ലേഖകൻ

ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലതുകൈ എന്ന നിലയിലാണ് ബി.ജെ.പിയുടെ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ എല്ലാവരും കാണുന്നത്.
എന്നാൽ അധികം താമസിയാതെ തന്നെ അമിത് ഷാ മോദിക്ക് മീതെ പറക്കുമെന്നാണ് രാഷ്ട്രീയ രംഗത്ത് നിന്നും ഉയർന്നു വരുന്ന അടക്കം പറച്ചിലുകൾ. വർഷങ്ങളായി മോദിയോടൊപ്പമോ അദ്ദേഹത്തിന് പിന്നിലോ ആയി മാത്രം നടന്നിരുന്ന ഷാ ഇപ്പോൾ മോദിക്ക് മുന്നിലായി നടന്നുതുടങ്ങുന്നതാണ് ഇപ്പോൾ കാണുന്നത്.


പാർലമെന്റിൽ പൗരത്വ ഭേദഗതി ബില്ലിനായി പ്രതിപക്ഷത്തിനോട് പല്ലും നഖവും ഉപയോഗിച്ച് പ്രതികരിച്ച അമിത് ഷായെ കണ്ടതോടെയാണ് ഈ സംശയം ബലപ്പെടുന്നത്. മോദിയെയോ മറ്റേത് ബി.ജെ.പി നേതാവിനെയോ കവച്ചുവയ്ക്കുന്ന പ്രകടനമാണ് ഷാ പാർലമെന്റിൽ നടത്തിയത്. ബില്ലിന്റെ അവതരണത്തിനായി നന്നായി തയാറെടുത്ത ശേഷം പാർലമെന്റിലേക്കെത്തിയ അദ്ദേഹം പ്രതിപക്ഷത്തിന്റെ ഓരോ ചോദ്യത്തിനും കൃത്യമായ മറുപടികൾ നൽകുകയായിരിക്കുന്നു. ചിലപ്പോഴൊക്കെ യുക്തിക്ക് നിരക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകളെങ്കിലും പതറാതെ ഷാ പിടിച്ചുനിൽക്കുന്നത് നാം കണ്ടു. ബിജെ.പിയുടെ അവസാന വാക്കായ നരേന്ദ്ര മോദിയിൽ പോലും കാണാത്ത പക്വതയും ആർജ്ജവവുമാണ് ആ വേളയിൽ അമിത് ഷാ പ്രദർശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖർ, ഉപപ്രധാന മന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുള്ള ബി.ജെ.പിയുടെ തന്നെ എൽ.കെ അദ്വാനി, ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും ശക്തയായ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി, ഇങ്ങനെ ചുരുക്കം ചിലർ മാത്രമാണ് മറ്റാരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് ചോദ്യങ്ങളെ നേരിടുന്നത് രാജ്യം കണ്ടിട്ടുള്ളത്. അതേ നിലയിലേക്ക് തന്നെയാണ് ഇപ്പോൾ അമിത് ഷായുടെയും ഉയർച്ച. ഇതുകൂടാതെ മാദ്ധ്യമങ്ങളിലും ഇപ്പോൾ പ്രധാന മന്ത്രിയെക്കാൾ കൂടുതൽ നിറഞ്ഞുനിൽക്കുന്നത് ആഭ്യന്തര മന്ത്രിയായ അമിത് ഷായാണ്. ഏറെ നാളുകളായി ഈ സ്ഥിതി തുടരുകയുമാണ്. കാശ്മീർ വിഭജന വിഷയം മുതലിങ്ങോട്ട് അമിത് ഷായെ കേന്ദ്ര സർക്കാരിന്റെ മുഖമായി രാജ്യം കാണാൻ ആരംഭിച്ചിരിക്കുന്നു.

വളരെ മികച്ച ഒരു പ്രാസംഗികനാണ് മോദി എന്ന കാര്യത്തിൽ സംശയിക്കേണ്ടതേയില്ല. പ്രതിപക്ഷത്തിനെതിരെ കുറിക്ക് കൊള്ളുന്ന വാക്കുകൾ കൊണ്ട് ആഞ്ഞടിച്ച് ജനങ്ങളെ കൈയിലെടുക്കാനുള്ള വിരുത് അദ്ദേഹത്തിന് ആവോളമുണ്ട്. എന്നാൽ മോദി ഒരു നല്ല പാർലമെന്റേറിയനാണോ എന്ന കാര്യത്തിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരും. മാത്രവുമല്ല ചോദ്യങ്ങൾ സ്വീകരിക്കുന്ന കാര്യത്തിലും അതിന് വ്യക്തമായ ഉത്തരങ്ങൾ നൽകുന്ന കാര്യത്തിലും മോദി ഏറെ പിറകോട്ട് തന്നെയാണ്. അതേസമയം അമിത് ഷയാകട്ടെ ഒരു മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും ഉജ്ജ്വല പ്രസംഗങ്ങളുടെ പേരിലും നല്ല പേര് സമ്ബാദിച്ചയാളാണ്. അതുകൊണ്ടുതന്നെ ഇത്രയും നാളും മോദിയുടെ നിഴലായി മാത്രം നടന്ന അമിത് ഷാ എന്ന രാഷ്ട്രീയ ‘ചാണക്യൻ’ മോദിയെയും കവച്ചുവച്ച് രാജ്യം ഭരിക്കുന്ന പാർട്ടിയുടെയും സർക്കാരിന്റേയും അമരത്തേക്ക് എത്തുമോയെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.