
സംസ്ഥാനത്ത് മൊബൈല്‍ ഫോണ്‍ അടക്കം ഡിജിറ്റല്‍ ഉപകരണങ്ങളോടുള്ള അമിതാസക്തിയെത്തുടർന്ന് രണ്ടര വർഷത്തിനിടെ ഡിജിറ്റല്‍ ഡീ-അഡിക്ഷൻ കേന്ദ്രങ്ങളില്‍ (ഡി-ഡാഡ്) ചികിത്സസഹായം തേടിയത് 1992 കുട്ടികള്‍.
2023 മാർച്ച് മുതല്‍ 2025 ജൂലൈ വരെയുള്ള ആഭ്യന്തരവകുപ്പിന്റെ കണക്കുപ്രകാരമാണിത്. ആറ് ഡി-ഡാഡ് കേന്ദ്രങ്ങളില്‍ കൊല്ലം ജില്ലയിലെ കേന്ദ്രത്തിലാണ് കൂടുതല്‍ പേരെത്തിയത് -480 കേസുകള്‍.
ബാക്കി ജില്ലകളിലെ എണ്ണമിങ്ങനെ:

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് -325, തൃശൂർ -304, കൊച്ചി -300, തിരുവനന്തപുരം -299, കണ്ണൂർ -284. ഓണ്‍ലൈൻ ഗെയിമുകള്‍, സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം തുടങ്ങിയവയിലാണ് ചികിത്സാസഹായം നല്‍കിയത്. വിദഗ്ധ പരിശീലനം നേടിയ സൈക്കോളജിസ്റ്റ്, പ്രോജക്‌ട് കോഓഡിനേറ്റർ എന്നിവരുടെ സഹായത്തോടെയാണ് ചികിത്സ.
സഹായം തേടിയതില്‍ 1164 കേസുകള്‍ തീർപ്പാക്കി. 571 എണ്ണത്തില്‍ ചികിത്സ പുരോഗമിക്കുകയാണ്. 33 കേസുകളില്‍ ചികിത്സ പാതിവഴിയില്‍ നിർത്തി. 224 കേസുകള്‍ മറ്റു ചികിത്സകള്‍ക്കായി കൈമാറി. കൊല്ലത്ത് 75 കേസുകളില്‍ ചികിത്സ നടക്കുന്നു. 20 കേസുകള്‍ വിദഗ്ധ ചികിത്സക്ക് കൈമാറി. 380 കേസുകള്‍ തീർപ്പാക്കി. അഞ്ചു കേസുകള്‍ പാതിവഴിയില്‍. കോഴിക്കോട്ട് 148 കേസുകളിലും തൃശൂരില്‍ 140 കേസുകളിലും കണ്ണൂരില്‍ 97, കൊച്ചിയില്‍ 79, തിരുവനന്തപുരത്ത് 32 കേസുകളിലും ചികിത്സ തുടരുകയാണ്. തിരുവനന്തപുരത്ത് 231, കൊച്ചിയില്‍ 157, കോഴിക്കോട് -142, കണ്ണൂർ -141, തൃശൂർ -113 കേസുകള്‍ തീർപ്പാക്കി. കൊച്ചിയില്‍ 10, തിരുവനന്തപുരത്ത് ഏഴ്, കണ്ണൂരില്‍ അഞ്ച്, തൃശൂരില്‍ നാല്, കോഴിക്കോട്ട് രണ്ട് എന്നിങ്ങനെ കേസുകളാണ് പാതിവഴിയില്‍ നിലച്ചത്.
കേരള പൊലീസിനു കീഴിലാണ് ഡിജിറ്റല്‍ ഡി-അഡിക്ഷൻ കേന്ദ്രങ്ങള്‍. ആരോഗ്യം, വനിത-ശിശുവികസനം, വിദ്യാഭ്യാസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രവർത്തനം. 2025-’26ല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി, കാസർകോട് എന്നിവിടങ്ങളില്‍കൂടി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2021 മുതല്‍ 2025 സെപ്റ്റംബർ ഒമ്ബതുവരെയുള്ള കണക്കുപ്രകാരം മൊബൈല്‍ ഫോണ്‍, ഇന്റർനെറ്റ് എന്നിവയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സംസ്ഥാനത്ത് 41 കുട്ടികള്‍ ആത്മഹത്യ ചെയ്തു.