
എറണാകുളം: മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം വിട്ടു കിട്ടണമെന്ന മകൾ ആശ ലോറൻസിൻ്റെ അപ്പീലിന് രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസിന്റെ ഡിവിഷൻ ബെഞ്ച്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു.
വേണമെങ്കിൽ സിവിൽ കോടതിയെ സമീപിക്കട്ടെയെന്നും അതല്ലെങ്കിൽ പ്രശ്നം പരിഹരിക്കാൻ കോടതി ഇടപെട്ട് മധ്യസ്ഥനെ നിയോഗിക്കാം, ഇരു കൂട്ടർക്കും പരിഗണിക്കാവുന്ന പേര് നൽകണമെന്ന് പറഞ്ഞ കോടതി ഇത്തരം വിഷയങ്ങൾ അധികനാളത്തേക്ക് നീട്ടിവെക്കുന്നത് ഉചിതമല്ലെന്നും മരിച്ചയാളോട് അല്പമെങ്കിലും ആദരവ് നൽകണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ലോറൻസ് ഇടവക അംഗമാണെന്നും പള്ളിയിൽ സംസ്കരിക്കണമെന്നുമായിരുന്നു മകളായ ആശ ലോറന്‍സിന്റെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകൻ അഡ്വ എം എൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ആശ വീണ്ടും കോടതിയെ സമീപിക്കുന്നത്.
സെപ്റ്റംബർ 21ന് മരണപ്പെട്ട എം എം ലോറൻസിൻ്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശ ലോറൻസ് നൽകിയ അപ്പീലാണ് കോടതി ഇന്ന് പരിഗണിച്ചത്. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി ദീര്‍ഘകാലം സിപിഐഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്നു എം എം ലോറന്‍സ്.



