നിയമസഭാ സംഘര്‍ഷത്തില്‍ കര്‍ശന നടപടിയുമായി സ്പീക്കര്‍; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Spread the love

നിയമസഭയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. സനീഷ് കുമാര്‍, എം വിന്‍സെന്റ്, റോജി എം ജോണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ശബരിമല വിഷയം ഉയര്‍ത്തി നാലാം ദിവസവും പ്രതിപക്ഷം സഭയില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഈ സംഭവവികാസത്തില്‍ വാച്ച്‌ ആന്റ് വാഡ് ഇടപെടുകയും ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടാകുകയായിരുന്നു. നിയമസഭ ആരംഭിച്ചതു മുതല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ‘അയ്യപ്പന്റെ സ്വര്‍ണം ചെമ്ബാക്കിയ എല്‍ഡിഎഫ് രാസവിദ്യ’ എന്നെഴുതിയ ബാനറുകളും ഉയര്‍ത്തിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കടക്കാന്‍ ശ്രമിച്ച എംഎല്‍എമാരെ വാച്ച്‌ ആന്റ് വാര്‍ഡ് പ്രതിരോധിച്ചതോടെയാണ് ഉന്തുംതള്ളുമുണ്ടായത്.

സംഘര്‍ഷത്തില്‍ വാച്ച്‌ ആന്‍ഡ് വാരിഡിന് പരിക്കേറ്റു. പിന്നാലെ സ്പീക്കര്‍ സഭ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി. പിന്നീട് വീണ്ടും ആരംഭിച്ചെങ്കിലും സഭാ നടപടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. ഭരണപക്ഷം പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സഭയില്‍ ഗുണ്ടായിസമാണെന്ന് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തി. സസ്പെന്‍ഡ് ചെയ്യേണ്ട തരത്തിലുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് നടപടിക്കിരയായ എംഎല്‍എ മാരുടെ അഭിപ്രായം.