കാനത്തിൽ ജമീലയ്ക്ക് വിട നൽകി നാട്;സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

Spread the love

കോഴിക്കോട്: കാനത്തില്‍ ജമീല ഇനി ഓര്‍മ. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ കടവ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മൃതദേഹം ഖബറടക്കി. നൂറുകണക്കിനാളുകളാണ് പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്.

video
play-sharp-fill

രാവില എട്ട് മണിയോടെ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ അവസാനമായി കാനത്തില്‍ ജമീലയെ എത്തിച്ചപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്ത് നിന്നത് വലിയ ജനക്കൂട്ടമാണ്. സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, കെ രാജന്‍, എകെ ശശീന്ദ്രന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അന്തിമോപാചരമര്‍പ്പിച്ചു.

പിന്നീട് കര്‍മ മണ്ഡലമായ കൊയിലാണ്ടിയിലേക്ക് മൃതദേഹമെത്തിച്ചു. അത്തോളി തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലായിരുന്നു പിന്നീട് പൊതുദര്‍ശനം. ചോയിക്കുളത്തെ വീട്ടിലെത്തിച്ചപ്പോഴും വലിയ ആള്‍ക്കൂട്ടമാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഔദ്യോഗിക ബഹുമതിക്ക് ശേഷം കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയിലായിരുന്നു ഖബറടക്കം. സാധാരണ വീട്ടമ്മയില്‍ നിന്നും പടിപടിയായി ഉയര്‍ന്ന് നിയമസഭ വരെയെത്തിയ കൊയിലാണ്ടിയുടെ പ്രിയപ്പെട്ട നേതാവ് ഇനി ജനമനസ്സുകളില്‍ ജീവിക്കും.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാനത്തില്‍ ജമീല ശനിയാഴ്ചയാണ് അന്തരിച്ചത്. 59 വയസായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കാനത്തില്‍ ജമീല നിയമസഭയിലേക്കെത്തുന്നത്.

സമീപകാലത്ത് രോഗബാധയെ തുടർന്ന് പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്ന് മാറി നിന്നിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അവർ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു.