
കാസർകോട് : എക്സൈസ് പരിശോധനയില്‍ നിന്നും രക്ഷപെടാൻ കുപ്പിയിലെ കുടിവെള്ളത്തില്‍ എംഡിഎംഎ കലക്കിയ യുവ എൻജിനീയർ അടക്കം മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.
ചട്ടഞ്ചാല്‍ കുന്നാറയിലെ അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീൻ (21), പള്ളിക്കര തൊട്ടിയിലെ ടി എം ഫൈസല്‍ (38) എന്നിവരാണ് പിടിയാലയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
രാസലഹരിവസ്തു കലർത്തിയ 618 ഗ്രാം വെള്ളം പിടിച്ചെടുത്തു. ഇവർ ഉപയോഗിച്ച കാറില്‍നിന്ന് 4.813 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പള്ളിക്കര കല്ലിങ്കാലിലാണ് സംഭവം. അറസ്റ്റിലായ ഫൈസലിന് ഇവിടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന സ്ഥാപനമുണ്ട്. ഇവിടം കേന്ദ്രീകരിച്ച് മയക്കു മരുന്ന് കൈമാറ്റം നടക്കുന്നതായിട്ടുള്ള രഹസ്യ വിവരത്തെത്തുടർന്ന് സ്ഥാപനത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഒരു കാറില്‍ മയക്കുമരുന്ന് എത്തിയതായി എക്സൈസിന് വിവരം ലഭിച്ചു. തുടർന്ന് സംഘം സ്ഥലത്തെത്തി സ്ഥാപനം വളഞ്ഞു. പിടിവീഴുമെന്ന് ഉറപ്പായതോടെ കൈവശമുണ്ടായിരുന്ന കുപ്പിവെള്ളത്തില്‍ ഇവർ എംഡിഎംഎ കലക്കുകയായിരുന്നു. മുറിയില്‍നിന്ന് ലഹരിവസ്തു കണ്ടെടുത്തതിന് പിന്നാലെ കാറിലുണ്ടായിരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു. മയക്ക് മരുന്ന് വലിക്കാനുപയോഗിക്കുന്ന ഉപകരണവും കാറും, പിടിച്ചെടുത്തിട്ടുണ്ട്.




