കളക്ട്രേറ്റിലേക്ക് പോയത് സ്കൂട്ടറിൽ, തിരിച്ചെത്തിയത് സ്കൂട്ടറില്ലാതെ ; ഭാര്യയുടെ സംശയം ശരിയായി, ടു വീലർ യൂസേഴ്സ് അസോസിയേഷന്റെ സമയോചിത ഇടപെടല്‍ മൂലം 10 മാസം മുൻപ് കാണാതായ സ്കൂട്ടർ ഉടമയ്ക്ക് തിരികെ ലഭിച്ചു

Spread the love

തൃശൂർ : പത്തുമാസം പൊതുനിരത്തില്‍ ഒളിച്ച്‌ കിടന്ന സ്കൂട്ടർ ഉടമക്ക് തിരിച്ചുകിട്ടി. നാവിക സേനയില്‍ ക്യാപ്റ്റൻ ആയിരുന്ന പൂത്തോള്‍ സ്വദേശി 2024 ജനുവരിയിലാണ് അയ്യന്തോള്‍ കളക്ടറേറ്റിലേക്ക് സ്കൂട്ടർ ഓടിച്ചുപോയത്.

എന്നാല്‍ തിരിച്ച്‌ വീട്ടില്‍ വന്നത് സ്കൂട്ടറില്ലാതെയായിരുന്നു. കുറച്ചുകാലമായി മറവി രോഗമുള്ള മുൻ സൈനികൻ സ്കൂട്ടർ എവിടെയാണോ നിർത്തിയിട്ടത് എന്നത് മറന്നതാവാം എന്ന് ഭാര്യ അടക്കമുള്ള വീട്ടുകാർക്ക് സംശയം തോന്നിയിരുന്നു. ജനുവരിയിലാണ് അവസാനമായി സ്കൂട്ടറുമായി പുറത്തുപോയത്. കലക്ടറേറ്റിലേക്കാണ് പോയതെന്ന ഒരു ഓർമ്മ മാത്രമേയുള്ളൂ. സ്കൂട്ടർ എവിടെ വെച്ചുവെന്ന് മുൻ സൈനികന് കൃത്യമായി ഓർത്തെടുക്കാനായിരുന്നില്ല.

ആരെങ്കിലും മോഷ്ടിച്ചു കൊണ്ടുപോയതാണോ എന്നതിലും വ്യക്തമല്ലായിരുന്നു. പലരും പറഞ്ഞത് പ്രകാരം വീട്ടുകാർ കലക്ടറേറ്റിലും പൊലീസിലും പരാതി നല്‍കി.പറ്റാവുന്ന മറ്റു രീതികളിലെല്ലാം അന്വേഷിച്ചു. പക്ഷെ കഴിഞ്ഞ പത്തു മാസമായി ഒരു വിവരവും ലഭിച്ചില്ല. സ്കൂട്ടർ മോഷ്ടിച്ചയാള്‍ സ്കൂട്ടറുമായി ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടാല്‍ ഉടമ കേസില്‍ പെടും. അതിനിടക്ക് സ്കൂട്ടറിന്റെ ഇൻഷുറൻസ് കാലാവധിയും തീർന്നിരുന്നു. മോഷ്ടിച്ച സ്കൂട്ടർ ഏതെങ്കിലും അപകടത്തില്‍ പെട്ടാല്‍ വലിയ നഷ്ടപരിഹാരവും നല്‍കേണ്ടിവരും. ഇതിന് കേസ് വേറെയും വരും എന്നതടക്കമുള്ള ആശങ്കയിലും ഭയത്തിലും, നിരാശയിലും ഉടമകള്‍ ഉഴലുമ്ബോള്‍ ആണ് ടു വീലർ യൂസേഴ്സ് അസോസിയേഷന്റെ സമയോചിത ഇടപെടല്‍ മൂലം തികച്ചും നടകീയമായി സ്കൂട്ടർ തിരിച്ചു കിട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും ദിവസം മുൻപ് ഒരു സ്കൂട്ടർ അനാഥമായി കലക്ടറേറ്റിന് പുറത്ത് മോഡല്‍ റോഡിന്റെ നടപ്പാതയില്‍ കുറച്ച്‌ മാസങ്ങളായി കാണുന്നതായി പരിസരത്തുള്ള കടയുടമ സേവിയർ, ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കലിനെ അറിയിച്ചത്. ജെയിംസ് മുട്ടിക്കല്‍ ഉടനെ തന്നെ സ്കൂട്ടറിന്റെ ഫോട്ടോയെടുത്ത് വിവരങ്ങള്‍ സഹിതം അയ്യന്തോള്‍ പാർക്ക്‌ വാക്കേഴ്സ് ക്ലബിന്റേത് ഉള്‍പ്പെടെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചു. വാക്കേഴ്സ് ക്ലബ് ഗ്രൂപ്പില്‍ സ്കൂട്ടർ കണ്ട പൂത്തോള്‍ ‘കാവേരി’ അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന മുരളീധരനാണ് അയല്‍വാസിയുടെ സ്കൂട്ടർ തിരിച്ചറിഞ്ഞത്. മുരളീധരൻ ഇക്കാര്യം ഉടനെ ഉടമയെയും, ജെയിംസ് മുട്ടിക്കലിനെയും അറിയിച്ചു.

അയ്യന്തോളില്‍ കലക്ടറേറ്റ് പരിസരത്തുള്ള മോഡല്‍ റോഡ് ഫുട്ട് പാത്തില്‍ മാസങ്ങളായി ഉപയോഗിക്കാതെ, വെയിലും മഴയും ഏറ്റ് കിടന്നതിനാല്‍ ഓടിക്കാവുന്ന കണ്ടിഷനില്‍ ആയിരുന്നില്ല സ്കൂട്ടർ. അതിനാല്‍ ഉടമകള്‍ സ്കൂട്ടർ ഗുഡ്‌സ് ഓട്ടോ റിക്ഷയില്‍ കയറ്റിയാണ് പൂത്തോളിലെ വർക്ക് ഷോപ്പില്‍ എത്തിച്ചത്.