കായംകുളത്ത് ഭാര്യയെ കാണാതായ മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി; തുടർന്ന് മൂന്നാം നാൾ ഭാര്യയെ കണ്ടെത്തി

Spread the love

കായംകുളം:  ഭാര്യയെ കാണാതായിട്ട്  രണ്ടു മാസം പോലീസിൽ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല മനോവിഷമത്തില്‍ ഭർത്താവ് ആത്മഹത്യ ചെയ്തു. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് വെള്ളിയാഴ്ച മരിച്ചത്.എന്നാൽ മൂന്നുദിവസം കഴിഞ്ഞ് ഭാര്യയെ കണ്ടെത്തുകയും ചെയ്തു. കണ്ണൂരില്‍ ഹോംനഴ്സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനി(45)യെ ചൊവ്വാഴ്ചയാണ് കായംകുളം പോലീസ് കണ്ടെത്തിയത്.

video
play-sharp-fill

ജൂണ്‍ 11-ന് രാവിലെ 10.30-ഓടെ ബാങ്കിലേക്കെന്നു പറഞ്ഞാണ് രഞ്ജിനി വീട്ടില്‍നിന്ന് ഇറങ്ങിയത്. ഇവർ സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ്, കാനറ ബാങ്കില്‍നിന്ന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. അതിന്റെ തിരിച്ചടവിനായി പോകുന്നെന്നാണ് വീട്ടില്‍ പറഞ്ഞത്. എന്നാല്‍, തിരിച്ചെത്താഞ്ഞതിനാല്‍ ഭർത്താവ് പോലീസില്‍ പരാതിനല്‍കി. സിസിടിവി പരിശോധിച്ചപ്പോള്‍ ഇവർ ബാങ്കില്‍ പോയിട്ടില്ലെന്ന് പോലീസിനു വ്യക്തമായി. ഓട്ടോറിക്ഷയില്‍ കായംകുളത്തു വന്നശേഷം റെയില്‍വേ സ്റ്റേഷൻ ഭാഗത്തേക്കു പോകുന്ന ദ്യശ്യങ്ങള്‍ കിട്ടിയിരുന്നു. പിന്നീട്, വിവരമൊന്നും കിട്ടിയില്ല. ഫോണ്‍ എടുക്കാതെയാണ് ഇവർ ഇറങ്ങിയത്. അതിനാല്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷിക്കാനായില്ല. ഇവർക്ക് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

രഞ്ജിനിയെ കാണാതായതോടെ വിനോദ് വിഷമത്തിലായിരുന്നു. വേഗം തിരിച്ചുവരണമെന്നും ബാധ്യത തീർക്കാമെന്നും കരഞ്ഞുപറയുന്ന പോസ്റ്റ് ഭാര്യയുടെ ചിത്രം സഹിതം വിനോദ് സാമൂഹികമാധ്യമങ്ങളില്‍ ഇട്ടിരുന്നു. അതുകണ്ട് കണ്ണൂർ കതിരൂരില്‍ രഞ്ജിനി ഹോംനഴ്സായി ജോലിചെയ്യുന്ന വിവരം ആരോ തിങ്കളാഴ്ച അവിടത്തെ പോലീസില്‍ അറിയിച്ചു. വിവരം കിട്ടിയ കായംകുളം പോലീസ് അവിടേക്കുപോയി ചൊവ്വാഴ്ച രഞ്ജിനിയുമായി മടങ്ങിയെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോദ് ജീവനൊടുക്കിയ വിവരം പോലീസ് പറഞ്ഞപ്പോഴാണ് രഞ്ജിനി അറിഞ്ഞത്. കടബാധ്യത തീർക്കാനാണ് ജോലിക്കു പോയതെന്ന് ഇവർ പറഞ്ഞതായി പോലീസ് അറിയിച്ചു. ഇവർക്ക് രണ്ടു മക്കളുണ്ട്. വിഷ്ണുവും ദേവികയും. കോടതിയില്‍ ഹാജരാക്കിയ രഞ്ജിനിയെ മക്കള്‍ക്കൊപ്പം വിട്ടു.