
സ്വന്തം ലേഖകൻ
മലപ്പുറം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ശിൽപത്തിനെതിരായ വിവാദ പരാമർശത്തിൽ നടൻ അലൻസിയറിനെതിരെ പരാതിയുമായി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. അലൻസിയറിന്റെ പരാമർശം അധിക്ഷേപകരമാണെന്നും പരാമർശം പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ വക്കീൽ നോട്ടിസ് അയച്ചു.
ചലച്ചിത്ര അവാർഡ് സമർപ്പണ വേദിയിൽ വെച്ചാണ് അലൻസിയർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമാണ് അലൻസിയർ പറഞ്ഞത്. പരാമർശം പിന്നീട് വിവാദമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലും അലൻസിയർ ‘പെൺപ്രതിമ’യ്ക്കെതിരെ പരാമർശം നടത്തിയിരുന്നു. പുരസ്കാരത്തിനൊപ്പമുള്ള ശിൽപം ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്തതല്ല. എന്നാൽ, അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്നും ഇതു തന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കിയെന്നും നോട്ടിസിൽ പറയുന്നു.



