
ഞങ്ങൾ കൂട്ടുകാർ; പരസ്പരം കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും മന്ത്രി വി എൻ വാസവനും നടൻ ഇന്ദ്രൻസും;നടന് സ്വന്തം നാട്ടില്‍ വേദിയൊരുക്കി മന്ത്രി ;ഇന്ദ്രന്‍സ് കലാ കേരളത്തിന് അഭിമാനമാണെന്ന് മന്ത്രി;മന്ത്രിയോട് തനിക്ക് യാതൊരുവിധ പരിഭവവുമില്ലെന്ന് ഇന്ദ്രന്‍സ്
സ്വന്തം ലേഖകൻ
കോട്ടയം : വേദിയിൽ പൊട്ടിച്ചിരിച്ച്, കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിടുകയാണ് മന്ത്രി വി.എൻ വാസവനും നടൻ ഇന്ദ്രൻസും. സ്കൂളിലെ പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്.സ്വന്തം നാട്ടില്‍ ഇന്ദ്രന്‍സിന് വേദിയൊരുക്കിയിരിക്കുകയാണ് മന്ത്രി വി എന്‍ വാസവന്‍. വിവാദ പരാമര്‍ശത്തിന് ശേഷം ഇരുവരും ഒരുമിച്ചുള്ള ആദ്യ പരിപാടിയാണിത്.
ഇന്ദ്രന്‍സിനെയും അമിതാഭ് ബച്ചനേയും പരാമര്‍ശിച്ച് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ദ്രന്‍സ് മന്ത്രിയോട് തനിക്ക് ഒരു പിണക്കവുമില്ലെന്ന് പറഞ്ഞു.
മന്ത്രി വി എന്‍ വാസവന്റെ നാടായ കോട്ടയം പാമ്പാടിയിലേക്ക് ഇന്ദ്രന്‍സെത്തുന്നതിന് അരമണിക്കൂര്‍ മുന്‍പ് മന്ത്രി പരിപാടി നടക്കുന്ന സ്‌കൂളിലെത്തി. ഇന്ദ്രന്‍സെത്തിയതോടെ ഇരുവരും കൈപിടിച്ച് വേദിയിലേക്ക് കയറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ദ്രന്‍സ് കലാ കേരളത്തിന് അഭിമാനമാണെന്നും ഈ അടുത്ത കാലത്ത് അദ്ദേഹം കൈകാര്യം ചെയ്ത പല റോളുകളും എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാനാകുന്നതാണെന്നും പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. ഇന്ദ്രന്‍സ് ഇനിയും ഉന്നതങ്ങളിലേക്ക് വളരാന്‍ താന്‍ ആശംസിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി തന്നെയാണ് ഉദ്ഘാടന വേളയില്‍ പ്രാര്‍ത്ഥനയോടെ കൈകൂപ്പി നിന്ന ഇന്ദ്രന്‍സിന് വിളക്ക് കൈമാറിയത്. തന്റെ നാട്ടിലെ സ്‌കൂളിലേക്ക് ക്ഷണിച്ച മന്ത്രിയോട് നന്ദിയുണ്ടെന്നും മന്ത്രിയോട് തനിക്ക് യാതൊരുവിധ പരിഭവവുമില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
തങ്ങള്‍ കുറച്ച് മുന്‍പേ ജനിച്ചവരായത് കൊണ്ട് പുതു തലമുറ സൂക്ഷിക്കുന്നത് പോലെ വാക്കുകള്‍ ചിലപ്പോള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. സ്‌കൂള്‍ നല്‍കിയ സ്‌നേഹോപഹാരം മന്ത്രി തന്നെയാണ് ഇന്ദ്രന്‍സിന് കൈമാറിയത്.