![ഹജ്ജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല, മത സംഘടനകള്‍ ആത്മപരിശോധന നടത്തണം; എം.ഇ.എസിന് പിന്തുണയുമായി മന്ത്രി കെ.ടി ജലീൽ ഹജ്ജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല, മത സംഘടനകള്‍ ആത്മപരിശോധന നടത്തണം; എം.ഇ.എസിന് പിന്തുണയുമായി മന്ത്രി കെ.ടി ജലീൽ](https://i0.wp.com/thirdeyenewslive.com/storage/2019/05/IMG_20190503_100653.jpg?fit=713%2C306&ssl=1)
ഹജ്ജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല, മത സംഘടനകള്‍ ആത്മപരിശോധന നടത്തണം; എം.ഇ.എസിന് പിന്തുണയുമായി മന്ത്രി കെ.ടി ജലീൽ
സ്വന്തംലേഖകൻ
കോട്ടയം : മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസിന്റെ സര്‍ക്കുലറിന് പിന്തുണയുമായി മന്ത്രി കെ.ടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്നും മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്നും ജലീല്‍ പറഞ്ഞു. ഹജ്ജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്നാണ് ഇസ്ലാം പറയുന്നതെന്നും എന്നിട്ടും ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ബുര്‍ഖ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കച്ചവട താല്‍പര്യമാണെന്നും 313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി ലാഭം കൊയ്യാനുളള തന്ത്രമാണെന്നും ജലീല്‍ കുറ്റപ്പെടുത്തി.അതേസമയം, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.എം.ഇ.എസ് സ്ഥാപനങ്ങളില്‍ മുഖം മറച്ചു കൊണ്ടുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ട് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കണമെന്നാണ് എം.ഇ.എസ് സംസ്ഥാന കമ്മിറ്റി സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്.
പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍, ഇതിനെതിരെ സമസ്ത രംഗത്ത് വന്നിരുന്നു.