
മലപ്പുറം:രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനമുണ്ടാവും. വൈകിട്ട് ഏഴിന് ചേരുന്ന ഓൺലൈൻ മീറ്റിംഗിൽ യു.ഡി.എഫിന്റെ പ്രധാന നേതാക്കൾ പങ്കെടുക്കും. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ നടത്തിയ ആരോപണങ്ങൾ ഉടൻ പിൻവലിച്ച് പരസ്യമായി പിന്തുണ അറിയിക്കണമെന്ന് അൻവറിന് മുന്നിൽ ഉപാധി വച്ചിട്ടുണ്ട്.
മറ്റുവഴികളില്ലാത്തതിനാൽ അൻവർ വഴങ്ങുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗം ഇന്ന് നിലമ്പൂരിൽ ചേരുന്നുണ്ട്.
ഇതിനു ശേഷം അൻവർ തീരുമാനം വ്യക്തമാക്കും. ഇന്നലെ അൻവറുമായി ബന്ധപ്പെട്ട് മാരത്തോൺ ചർച്ചകളാണ് യു.ഡി.എഫിൽ നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവർ നേരിട്ടും ഫോൺ മുഖാന്തിരവും പലവട്ടം ചർച്ചകൾ നടത്തി. അൻവറിനോട് അയയേണ്ടന്ന നിലപാടിലാണ് വി.ഡി. സതീശൻ. അതെ സമയം നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് വച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നിശ്ചയിച്ച ചർച്ച നടക്കാതെ വന്നതോടെ അൻവർ പ്രതീക്ഷ കൈവിട്ട അവസ്ഥയിലാണ്. ചർച്ചകൾക്ക് സമയം വേണമെന്ന ലീഗ് നിലപാടിൽ വൈകിട്ട് വരെ കാത്തുനിന്ന അൻവർ പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആഞ്ഞടിച്ചു. വ്യക്തിപരമായ വിമർശനങ്ങളടക്കം അൻവർ അതിരു കടന്നു. ഇതോടെ അൻവറിനോട് അടുപ്പം സൂക്ഷിക്കുന്ന കോൺഗ്രസ് നേതാക്കളും പിൻവലിഞ്ഞിട്ടുണ്ട്.