
തിരുവനന്തപുരം: കേരളത്തിനായുള്ള അതിവേഗ റെയില്‍ പദ്ധതിയില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
കേന്ദ്ര ബജറ്റില്‍ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടാകില്ലെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ പൊന്നാനിയില്‍ ഓഫീസ് തുറക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്ര അനുമതി കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി വൈകുന്നതിന് പ്രധാന കാരണം സംസ്ഥാന സർക്കാരാണെന്ന് ഇ ശ്രീധരൻ കുറ്റപ്പെടുത്തിയിരുന്നു. കെ റെയില്‍ വേണ്ടെന്ന് ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കാത്തതാണ് വലിയ തിരിച്ചടിയായത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇതിനായി കേന്ദ്രത്തിന് കത്തയച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന ആർആർടിഎസ് പദ്ധതി വെറുമൊരു ‘തിരഞ്ഞെടുപ്പ് സ്റ്റണ്ട്’ മാത്രമാണ്. ഇത് മണ്ടൻ തീരുമാനമാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
ശ്രീധരൻ – സർക്കാർ പോര് രൂക്ഷം
നേരത്തെ കെ റെയിലിന് പകരം ബദല്‍ പാതയ്ക്കായി ഒന്നിച്ചുനിന്ന സർക്കാരും ശ്രീധരനും ഇപ്പോള്‍ നേർക്കുനേർ പോരിലാണ്. ശ്രീധരനെ സ്പെഷ്യല്‍ ഓഫീസറായി കേന്ദ്രം നിയമിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചപ്പോള്‍, ശ്രീധരൻ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയല്ലേ എന്നായിരുന്നു എംവി ഗോവിന്ദന്റെ പരിഹാസം.
ശ്രീധരന്റെ ബദല്‍ നിർദ്ദേശം കേന്ദ്ര റെയില്‍വേ മന്ത്രി അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് മെട്രോമാനെ പ്രകോപിപ്പിച്ചത്. പൊന്നാനിയില്‍ തുടങ്ങുന്ന ഓഫീസിലൂടെ പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ അഭിപ്രായം നേരിട്ട് കേള്‍ക്കാനാണ് ശ്രീധരന്റെ നീക്കം



