
മലപ്പുറം: മെസ്സി പണം വാങ്ങി ചതിച്ചെന്ന് കായികമന്ത്രിയും തിരൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായ വി. അബ്ദുറഹിമാൻ.
അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാനായി കരാർ ഒപ്പിട്ടതാണെന്നും എന്നാൽ പണം കൈപ്പറ്റിയ ശേഷം അവർ വരാതിരുന്നത് കേരളത്തിലെ ഫുട്‌ബോൾ പ്രേമികളോടുള്ള ചതിയാണെന്നും മന്ത്രി ആരോപിച്ചു. 16,000 മില്ല്യൺ ഡോളറാണ് ഇതിനായി സ്‌പോൺസർ ചെലവാക്കിയതെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു.
ഈ പണം നഷ്ടമായത് സ്‌പോൺസർമാർക്കാണെന്നും സർക്കാരിന്റെ പണമല്ല ഇതെന്നും മന്ത്രി വ്യക്തമാക്കി. കേരള സർക്കാർ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുകയും കരാറിൽ ഒപ്പിടുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരാറിന് ശേഷം ടീം വരാതിരുന്നത് അവരുടെ ഭാഗത്തെ വീഴ്ചയാണെന്നും അതിൽ കേരള സർക്കാരിന് പങ്കില്ലെന്നും മന്ത്രി പറഞ്ഞു. തിരൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഈ വിഷയം തനിക്കെതിരെ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ജനങ്ങൾക്കിടയിൽ വിലപ്പോയില്ലെന്നും പ്രതികരിച്ചു.
അർജന്റീന ടീം കേരളത്തിലെത്തുമെന്ന് 2024 സെപ്റ്റംബറിലാണ് കായികമന്ത്രിയായ വി. അബ്ദുറഹിമാൻ ആദ്യമായി പ്രഖ്യാപിക്കുന്നത്. പിന്നീട് ടീം എത്തുമെന്ന് പറഞ്ഞ തീയതികൾ പല തവണ അദ്ദേഹം മാറ്റിപ്പറഞ്ഞു. പിന്നാലെ ഇത് വിവാദവുമായി. ഒടുവിൽ ഇപ്പോഴിതാ മെസ്സിയെന്നല്ല ആരും വരില്ലെന്നാണ് മന്ത്രിയുടെ വാക്കുകൾ.



