
കോട്ടയം: മീനച്ചില്‍ നദീതടത്തിലെ ഉരുള്‍ പൊട്ടല്‍ സാധ്യതയുളള പ്രദേശങ്ങളില്‍ അത്യാധുനിക മുന്നറിയിപ്പ് സംവിധാനം നിലവില്‍ വന്നു.
അതിതീവ്ര മഴയും മണ്ണിടിച്ചിലും മേഖലയില്‍ കൂടി വരുന്ന സാഹചര്യത്തിലാണ് പരീക്ഷണാർത്ഥമുളള മുന്നറിയിപ്പ് സംവിധാനം. കുസാറ്റ്, ഇസ്രോ, എൻവയോണ്‍മെന്റല്‍ റിസോർഴ്സ് റിസർച്ച് സെന്റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
മഴയൊന്ന് കനത്താല്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടല്‍ ഭീതിയും. ഒപ്പം മിന്നല്‍ പ്രളയസാധ്യതയും. അടിക്കടിയുണ്ടാവുന്ന ദുരന്തസമാനമായ സാഹചര്യം നേരത്തെ കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം കരുതല്‍ നടപടികള്‍ക്ക് വേഗം കൂട്ടാനാണ് പുതിയ സംവിധാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പശ്ചിമഘട്ട മലനിരകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ മേഖലകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.
ഇതു പ്രകാരം വഴിക്കടവ്, പാതാമ്പുഴ, മേച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
ജനകീയ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് പദ്ധതി. ശക്തമായ മഴയില്‍ മണ്ണിനടിയിലേക്കിറങ്ങുന്ന വെളളത്തിന്റെ അളവ്, ഭൂഗർഭ ജലനിരപ്പിന്റെ രീതി തുടങ്ങി മണ്ണിടിച്ചില്‍ സാധ്യതകള്‍ കൃത്യമായി കണ്ടെത്താനും വിശകലനം നടത്താനും നൂതന സംവിധാനം വഴി സാധിക്കും. പരീക്ഷണം വിജയം കണ്ടാല്‍ പശ്ചിമഘട്ടത്തിൻ്റെ കൂടുതല്‍ മേഖലകളിലേക്ക് ഈ രീതി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.