പുകവലിയാണ് രോഗ കാരണം;വിരമിച്ച ജീവനക്കാരന് മെഡിസെപ്പ് മുഖേനെയുള്ള ചികില്‍സാ ചെലവുകള്‍ നിഷേധിച്ചു; പരാതിക്കാരന് 92,128 രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധി

Spread the love

പത്തനംതിട്ട:വിരമിച്ച ജീവനക്കാരൻ മെഡിസെപ്പ് മുഖേനെയുള്ള ചികില്‍സാ ചെലവുകള്‍ നിഷേധിച്ചതിന് നല്‍കിയ ഹര്‍ജിയില്‍ മെഡിസെപ്പ് ചെയര്‍മാന്‍ ആന്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറും ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും ചേര്‍ന്ന് 92,128 രൂപ നല്‍കാന്‍ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്. കുമ്പഴ വടക്ക് വീരംപറമ്പില്‍ സി.എം തോമസ് കമ്മിഷനില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉത്തരവ്. പരാതിക്കാരന്‍ സംസ്ഥാന സര്‍ക്കാരിന്റെ മെഡിസെപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ അംഗമാണ്. 2022 ജൂണിലാണ് മെഡിസെപ്പ് സ്‌കീമില്‍ അംഗമായത്.

ജൂലൈയില്‍ വിരമിച്ചു. 500 രൂപ മാസം തോറും പോളിസി വിഹിതമായി ഇന്‍ഷ്വറന്‍സ് സ്‌കീമില്‍ സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്. 2023 ജുലൈ 27 ന് തോമസിനെ പനിയും ചുമയും ബാധിച്ച് പത്തനംതിട്ട മുത്തുറ്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. പരിശോധനയില്‍ ഇദ്ദേഹത്തിന് പ്രമേഹവും ശ്വാസകോശസംബന്ധമായ അസുഖങ്ങളും ഉണ്ടെന്ന് മനസിലായില്‍ 29 വരെ ആശുപത്രിയില്‍ അഡ്മിറ്റ് ആയി ചികിത്സ നടത്തി. ഡിസ്ചാര്‍ജ് ആയപ്പോള്‍ ആശുപത്രി അധികൃതര്‍ 38,360 രൂപായുടെ ബില്‍ നല്‍കി.

ആശുപത്രി അധികൃതര്‍ ബില്ലും മറ്റ് പോളിസി രേഖകളും ഇന്‍ഷ്വറന്‍സ് കമ്പനിക്ക് അയച്ചു കൊടുത്തെങ്കിലും അന്നേ ദിവസം രാത്രി ഒമ്പതിനാണ് ഇന്‍ഷുറന്‍സ് കമ്പനി ബില്ലുകള്‍ നിരസിച്ചതായി അറിയിപ്പ് ആശുപത്രിയില്‍ ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിന്റെ കൈവശം ബില്ല് അടയ്ക്കാന്‍ പണം ഇല്ലാതിരുന്നതിനാലും മറ്റാരും കൂട്ടത്തില്‍ സഹായിക്കാന്‍ ഇല്ലാതിരുന്നതു കൊണ്ടും ആശുപത്രിക്കാര്‍ ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തില്ല. ജൂലൈ 31 നാണ് പിന്നെ ഡിസ്ചാര്‍ജ് ചെയ്തത്. രണ്ടാമതും ആശുപത്രിയില്‍ കിടന്നതു വഴി 8768 രൂപ കൂടി ബില്‍ ആയി. ഇതു കാരണം തനിക്ക് പണനഷ്ടവും മാനസികവിഷമവും ഉണ്ടായി. അതിനു പരിഹാരം ഉണ്ടാകണം എന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്.

മെഡിസെപ്പിന്റെ ആനുകൂല്യങ്ങള്‍ എല്ലാം കിട്ടാന്‍ അര്‍ഹതയുള്ള ആശുപത്രിയിലാണ് ഹര്‍ജികക്ഷി അഡ്മിറ്റ് ആയത്. ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം ബില്‍ അടക്കാന്‍ മാര്‍ഗം ഇല്ലാത്തതു കൊണ്ട് മൂന്നു ദിവസം കൂടി സീനിയിര്‍ സിറ്റിസണ്‍ ആയ പരാതിക്കാരനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും അതിന്റെ കൂടി ബില്‍ കൊടുക്കേണ്ടി വരികയും ചെയ്തു. കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.