‘സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇരുട്ടടി’; പെന്‍ഷന്‍കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ്‌ പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം 500ല്‍ നിന്ന്‌ 810 രൂപയായി വര്‍ധിപ്പിച്ച്‌ ഉത്തരവിറങ്ങാന്‍ ഒരുങ്ങുന്നു

Spread the love

കാസര്‍ഗോഡ്‌: പെന്‍ഷന്‍കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ്‌ പദ്ധതിയായ മെഡിസെപ്പില്‍ ഈടാക്കുന്നത്‌ സ്വകാര്യ ഇന്‍ഷുറന്‍സിനേക്കാള്‍ പ്രീമിയം. ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ മെഡിസെപ്പ്‌ വലിയ നഷ്‌ടമാണുണ്ടാക്കുന്നതെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌.

video
play-sharp-fill

ഏറെക്കാലമായി ചര്‍ച്ചചെയ്‌തിരുന്ന മെഡിസെപ്പിന്റെ പ്രീമിയം 500 ല്‍നിന്ന്‌ 810 രൂപയായി വര്‍ധിപ്പിച്ച്‌ ഉത്തരവിറങ്ങാന്‍ ഒരുങ്ങുന്നുത്. പുതിയ എഗ്രിമെന്റ്‌ പ്രകാരം ഒരാള്‍ക്ക്‌ പരമാവധി അനുവദിക്കുന്ന തുക മൂന്നു ലക്ഷത്തില്‍നിന്ന്‌ അഞ്ചുലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും പ്രീമിയം ഇരുട്ടടിയാണ്‌.

പല സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്ബനികളും അഞ്ചുലക്ഷം രൂപ വരെയുള്ള കവറേജിന്‌ വയസനുസരിച്ച്‌ 5849 രൂപ മുതല്‍ 8836 രൂപ വരെയാണു പ്രീമിയം ഈടാക്കുന്നത്‌. എന്നാല്‍ മെഡിസെപ്പില്‍ 9720 രൂപയാണ്‌ ഈടാക്കാനൊരുങ്ങുന്നത്‌. ഇതില്‍ വയസിന്റെ പരിഗണനയില്ലാത്തത്‌ 50 വയസിന്‌ താഴെയുള്ളവര്‍ക്ക്‌ നഷ്‌ടമാണ്‌. ഈ വിഭാഗത്തിന്‌ പത്തുലക്ഷത്തിന്റെ കവറേജ്‌ എടുത്താലും മെഡിസെപ്‌ പ്രീമിയത്തോളം വേണ്ടിവരില്ലെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ തുക പ്രീമിയമായി നല്‍കിയാലും പല ആശുപത്രികളും മെഡിസെപ്പ്‌ സ്വീകരിക്കുന്നില്ലെന്നും ചികിത്സാച്ചെലവുകള്‍ വെട്ടിക്കുറച്ച്‌ കാല്‍ഭാഗം മാത്രം നല്‍കുന്നെന്നുമായിരുന്നു മെഡിസെപ്പിനെപ്പറ്റിയുള്ള പ്രധാന ആക്ഷേപം. കരള്‍ രോഗം, കിഡ്‌നി രോഗം, ഹാര്‍ട്ടറ്റാക്ക്‌, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കു മാത്രമേ പരിഗണനയുള്ളൂവെന്നും പരാതിയുണ്ട്‌.

വാഹനാപകടങ്ങള്‍, മറ്റു വീഴ്‌ചകള്‍, സാധാരണ അസുഖങ്ങള്‍ എന്നിവയ്‌ക്ക്‌ പല ആശുപത്രികളിലും ഇന്‍ഷുറന്‍സ്‌ നല്‍കുന്നില്ല. തുടക്കത്തില്‍ ക്യാഷ്‌ലെസ്‌ സൗകര്യമുണ്ടായിരുന്നെങ്കിലും സര്‍ക്കാരില്‍നിന്ന്‌ ഇന്‍ഷുറന്‍സ്‌ കമ്ബനിക്കു പണം കിട്ടാതായതോടെ ഈ സൗകര്യം സി.പി.എം. നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ മാത്രമായി. മെഡിസെപ്പില്‍ എഗ്രിമെന്റ്‌ വയ്‌ക്കുമ്ബോള്‍ നിലവിലുള്ള രോഗാവസ്‌ഥ പരിഗണിക്കാതെ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കിയതാണ്‌ ഇന്‍ഷുറന്‍സ്‌ കമ്ബനിയെ വലിയ ബാധ്യതയിലേക്കു തള്ളിവിട്ടത്‌. 60 വയസ്‌ കഴിഞ്ഞ പെന്‍ഷകാര്‍ ഭൂരിഭാഗവും വിവിധ രോഗങ്ങള്‍ക്കു ചികിത്സ തേടുന്നവരാണ്‌.

വലിയ പ്രീമിയം നല്‍കിയാലും ഒരു സവിശേഷതയും ഇല്ലാത്ത പദ്ധതിയാണ്‌ മെഡിസെപ്‌ എന്ന്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കിടയില്‍ പരക്കെ ആക്ഷേപമുണ്ട്‌. എന്നാല്‍ ഒട്ടും വിഹിതം നല്‍കാതെ സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്ബനിയുമായി ഉണ്ടാക്കിയ പദ്ധതി ആരുടെയോ പോക്കറ്റ്‌ നിറയ്‌ക്കാനാണെന്ന സംശയം ആദ്യംതന്നെ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

പുതുക്കിയ മെഡിസെപ്‌ പദ്ധതിയില്‍ ടെന്‍ഡര്‍ നടപടിയിലൂടെ 750 രൂപയാണ്‌ ആദ്യം പ്രീമിയം നിശ്‌ചയിച്ചത്‌. എന്നാല്‍ കമ്ബനികള്‍ ഇതിനു തയാറാകാതെ വന്നതോടെ മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ടാംവട്ടം ചര്‍ച്ച നടത്തി 60 രൂപ വര്‍ധിപ്പിച്ചു നല്‍കുകയായിരുന്നു. ഈ തുകയ്‌ക്ക്‌ വീണ്ടും മന്ത്രിസഭയുടെ അംഗീകാരം തേടേണ്ടതുണ്ട്‌. പുതിയ മെഡിസെപ്‌ പദ്ധതി അടുത്തമാസം ഒന്നിനാണ്‌ പ്രാബല്യത്തില്‍ വരിക.