play-sharp-fill
കേരളം മരുന്നു മാഫിയയുടെ പിടിയിൽ; രോഗം ഭേദമാക്കാൻ കഴിഞ്ഞ വർഷം കഴിച്ചത് 8000 കോടി രൂപയുടെ മരുന്ന്

കേരളം മരുന്നു മാഫിയയുടെ പിടിയിൽ; രോഗം ഭേദമാക്കാൻ കഴിഞ്ഞ വർഷം കഴിച്ചത് 8000 കോടി രൂപയുടെ മരുന്ന്

കോട്ടയം: രോഗം ഭേദമാക്കാൻ കേരളം കൊടുക്കുന്നത് വലിയ വില. 2017-18ൽ എണ്ണായിരം കോടി രൂപയുടെ അലോപ്പതിമരുന്നാണ് കേരളം കഴിച്ചത്. ആശുപത്രി ബിൽ, പരിശോധനച്ചെലവ് എന്നിവയ്ക്ക് വേറെയും ചെലവുവന്നു.

സംസ്ഥാന ആരോഗ്യനയം രൂപവത്കരിക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ പഠനത്തിലാണ് മരുന്ന് ഉപഭോഗത്തിന്റെ കണക്ക്. ദേശീയ ജനസംഖ്യയുടെ 2.76 ശതമാനം മാത്രമുള്ള കേരളത്തിൽ ജീവിതശൈലീരോഗങ്ങൾ കൂടിയതും മരുന്നുകളുടെ വലിയ വിലയുമാണ് തുക ഉയരാൻ കാരണം.


സംസ്ഥാനത്തെ മരുന്ന് മൊത്തവിതരണക്കാരുടെ കണക്കുകളാണ് സമിതി പഠിച്ചത്. ഹോമിയോ, ആയുർവേദം, സിദ്ധ, യുനാനി ചികിത്സാവിഭാഗങ്ങൾക്കായി വേറെയും തുക ചെലവായി. ഇവയെല്ലാംകൂടി ഉൾപ്പെടുത്തിയാൽ വാർഷിക മരുന്ന് ഉപഭോഗം 15,000 കോടി രൂപയുടേതാകുമെന്നാണ് അനൗദ്യോഗിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. ബി. ഇക്ബാൽ ചെയർമാനും ഡോ. കെ.പി. അരവിന്ദൻ കൺവീനറും ഡോ. ആർ. ജയപ്രകാശ് ജോയന്റ് കൺവീനറുമായ 17 അംഗ സമിതിയാണ് പഠനം നടത്തിയത്. ഇവരുടെ നിർദേശങ്ങൾ പരിഗണിച്ച് രൂപംകൊടുത്ത ആരോഗ്യനയം സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

നിലവിൽ മരുന്നുകളുടെ വിലനിർണയത്തിൽ സർക്കാരിന് നിയന്ത്രണമില്ല. ഇതിന് പരിഹാരമായി ‘ഫാർമപാർക്ക്’ രൂപവത്കരിക്കാനുള്ള നിർദേശം പരിഗണനയിലുണ്ട്. പൊതുമേഖല, സ്വകാര്യ കമ്ബനികൾക്ക് ഫാർമ പാർക്കിൽ ഇടംനൽകി കുറഞ്ഞനിരക്കിൽ മരുന്ന് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

മരുന്ന് ഉപഭോഗം കൂടാൻ കാരണം

  • ജീവിതശൈലിയിലെ മാറ്റംകാരണം അർബുദരോഗികളുടെ എണ്ണത്തിൽ വൻ വർധന. അർബുദ ചികിത്സയ്ക്കുള്ള മരുന്നുകൾക്ക് വേണ്ടിവരുന്നത് വലിയ തുക.
  • രക്തസമ്മർദം, ഹൃദയത്തിനും രക്തക്കുഴലിനുമുണ്ടാകുന്ന രോഗങ്ങൾ തുടങ്ങിയവ കൂടി.
  • പ്രമേഹരോഗികളില്ലാത്ത വീടുകളില്ലെന്നായി.
  • ദീർഘകാലം മരുന്നുപയോഗിക്കേണ്ട രോഗങ്ങൾ കൂടി. ജനസംഖ്യയുടെ 13 ശതമാനം വരുന്ന മുതിർന്ന തലമുറയിൽപ്പെട്ടവരിലേറെയും ഇത്തരം രോഗങ്ങളുടെ പിടിയിൽ.
  • രാജ്യത്തെ 7.8 ശതമാനം റോഡപകടങ്ങളും കേരളത്തിൽ; പരിക്കേൽക്കുന്നവരിൽ 8.4 ശതമാനവും.

ഫാർമ പാർക്ക് വന്നാൽ ചെലവ് കുറയും

ഫാർമ പാർക്ക് വന്നാൽ ആയിരം കോടി രൂപയുടെ മരുന്ന് ഉത്പാദിപ്പിക്കാനാകും. ഇത് സ്വകാര്യ കമ്ബനികളുടെ അയ്യായിരം കോടി രൂപയുടെ മരുന്നിന് തുല്യമാവും. അതായത്, മരുന്നിന് മലയാളി മുടക്കുന്ന തുകയിൽ നാലായിരം കോടി രൂപയുടെ കുറവുണ്ടാകും

-ഡോ. ബി. ഇക്ബാൽ