
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം നിലംപൊത്തി ഒരാളുടെ ജീവൻ നഷ്ടമായിട്ട് മൂന്നു മാസം. അതേസമയം, കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്‍റെ ശേഷിക്കുന്ന ഭാഗം പൊളിച്ചുനീക്കാൻ ഇനിയും നടപടിയായില്ല.
ജൂലൈ മൂന്നിനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 14, 11 വാർഡുകളുടെ ശുചിമുറി ഭാഗം ഇടിഞ്ഞു വീണത്. ശുചിമുറി ഭാഗത്ത് അകപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവെന്ന വീട്ടമ്മ സംഭവത്തില്‍ മരിച്ചു. ഇതേത്തുടർന്ന് ഈ
കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന വിവിധ വാർഡുകള്‍ പുതിയ സർജറി കെട്ടിടത്തിലേക്കു മാറ്റി. ഓപ്പറേഷൻ തീയറ്റർ, എക്സറേ വിഭാഗം തുടങ്ങിയവയും ഇവിടെനിന്നു മാറ്റി. എന്നാല്‍, കാലപ്പഴക്കം ചെന്ന ഈ കെട്ടിടം പൊളിച്ചുനീക്കാൻ ആലോചനയുണ്ടെങ്കിലും ഇതുവരെ നടപടിയായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളുകള്‍ക്ക് ആശങ്ക
കെട്ടിടം പൊളിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പും ഡിഎംഇയും ഗാന്ധിനഗർ പൊതുമരാമത്ത് കെട്ടിട വിഭാഗം അധികൃതരുമാണ് തീരുമാനമെടുക്കേണ്ടത്. ആരോഗ്യവകുപ്പ് അന്തിമ തീരുമാനമെടുത്താല്‍ പിഡബ്ല്യുഡി കെട്ടിട വിഭാഗം നടപ്പാക്കും. ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്നാണു വിവരം. കെട്ടിടത്തിന്‍റെ ബലക്ഷയം സംബന്ധിച്ച പരിശോധനകള്‍ നടന്നിരുന്നു.
അതേസമയം, കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കാത്തതില്‍ രോഗികളും ആശുപത്രി ജീവനക്കാരും ഭീതിയിലാണ്. പല കാര്യങ്ങള്‍ക്കും രോഗികളും ജീവനക്കാരും ഈ കെട്ടിടത്തിലൂടെയും ഇതിനു സമീപത്തുകൂടിയുമാണ് സഞ്ചരിക്കുന്നത്.
ഇനിയും ഈ കെട്ടിടത്തിന്‍റെ ഭാഗങ്ങള്‍ ഇടിഞ്ഞു വീണാല്‍ അപകടം ചെറുതായിരിക്കില്ലെന്നാണ് ആശങ്ക. ഇക്കാര്യങ്ങള്‍ മുൻകൂട്ടി കണ്ട് കെട്ടിടം പൊളിച്ചുനീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം