മെഡിക്കൽ വാല്യൂ ട്രാവൽ രംഗത്ത് ലോകമെമ്പാടും വലിയ വളർച്ച; കേരളം ഈ സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രം

Spread the love

കൊച്ചി: കേരളത്തിന്റെ പ്രവാസി ജനസംഖ്യയെ ഫലപ്രദമായി ഉപയോഗിച്ചാൽ മെഡിക്കൽ വാല്യൂ ട്രാവൽ(ആരോഗ്യ ടൂറിസം) രംഗത്ത് നിന്ന് സംസ്ഥാനത്തിന് വൻ വരുമാനം നേടാനാകുമെന്ന് വിദഗ്ധർ. മെഡിക്കൽ വാല്യൂ ട്രാവൽ (എം.വി.ടി) മേഖലയിൽ ലോകമെമ്പാടും വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. കേരളം ഈ സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഉപയോഗിക്കുന്നത്.

video
play-sharp-fill

കേരള ആരോഗ്യ ടൂറിസം, ആഗോള ആയുർവേദ ഉച്ചകോടി- എക്സ്പോ സമാപനത്തോടനുബന്ധിച്ചാണ് ഈ സാധ്യതകൾ ചൂണ്ടിക്കാട്ടിയത്.രണ്ട് ദിവസങ്ങളായി അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന ഉച്ചകോടിയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. വ്യവസായ, അക്കാദമിക്, ഗവേഷണ രംഗത്തുനിന്നായി 10,000-ത്തിലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തു.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രം ഓരോ മാസവും ഏകദേശം 1,500 രോഗികൾ ഇന്ത്യയിൽ ചികിത്സയ്ക്കായി എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2024-ൽ ഏകദേശം 7.4 ലക്ഷം വിദേശ പൗരന്മാർ വൈദ്യ-വെൽനസ് ആവശ്യങ്ങൾക്കായി കേരളം സന്ദർശിച്ചു. ഇതിൽ 60-70% പേരും തിരഞ്ഞെടുത്തത് ആയുർവേദ ചികിത്സയാണ്. ഇതിൽ നല്ലൊരു പങ്കിനെ കേരളത്തിലേക്ക് ആകർഷിക്കാൻ സാധ്യതയുണ്ടെന്ന് ആർ.ജി.എ. റീഇൻഷുറൻസ് കമ്പനി മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. ഡെന്നിസ് സെബാസ്റ്റ്യൻ പറഞ്ഞു. യു.കെ.യിലെ നാഷണൽ ഹെൽത്ത് സർവീസിൽ ശരാശരി 18 ആഴ്ചയാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധുനിക ചികിത്സാ ടൂറിസം വഴി കേരളത്തിന് പ്രതിമാസം ഏകദേശം 40 കോടി രൂപയും (വാർഷിക വരുമാനം 480 കോടി രൂപ) ലഭിക്കുന്നുണ്ട്. 2024-ൽ ആയുർവേദ മെഡിക്കൽ ടൂറിസം വഴി മാത്രം സംസ്ഥാനത്തിന് 13,500 കോടി രൂപയുടെ വരുമാനം ലഭിച്ചു (മുൻവർഷം ഇത് 10,800 കോടി രൂപയായിരുന്നു).

മാലിദ്വീപ്, ഒമാൻ, ആഫ്രിക്കൻ രാജ്യങ്ങൾ, ജപ്പാൻ, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള എം.വി.ടി.കൾ കൂടുതലായി കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന് ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ ഡോ. ഹരി എൻ. നമ്പൂതിരി പറഞ്ഞു.

ജെ.സി.ഐ., എൻ.എ.ബി.എച്ച്. അംഗീകാരമുള്ള ഉയർന്ന നിലവാരമുള്ള ആശുപത്രികൾ, കുറഞ്ഞ ചികിത്സാ ചെലവ്, ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും തമ്മിലുള്ള സംയോജനം, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയുള്ള എളുപ്പത്തിലുള്ള വിമാന മാർഗ്ഗം എന്നിവയാണ് കേരളത്തിന്റെ പ്രധാന നേട്ടങ്ങളെന്ന് ആസ്റ്റർ മെഡിസിറ്റി സി.ഇ.ഒ. ഡോ. നളന്ദ ജയദേവ് വ്യക്തമാക്കി.

ആയുഷ് ആശുപത്രികളെ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള സെഷനിൽ, ക്ലെയിമുകൾ നിഷേധിക്കുന്നതിന്റെ പ്രധാന കാരണം സാങ്കേതിക പ്രശ്നങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.വിശ്വാസ്യതയുള്ള ക്ലെയിമുകൾ സമർപ്പിക്കുന്നതിൽ കേരളമാണ് മുൻപന്തിയിലെന്ന് ഹെൽത്ത് ഇൻഷുറൻസ് ടി.പി.എ. സർവീസസ് വൈസ് പ്രസിഡന്റ് ഡോ. സ്വരൂപ് വാസെ പറഞ്ഞു.

വിശ്വാസ്യതക്കുറവും സുതാര്യതയില്ലായ്മയുമാണ് ക്ലെയിം തീർപ്പാക്കലിൽ തടസ്സമുണ്ടാക്കുന്നതെന്ന് ലിവ ഇൻഷുറൻസ് മേധാവി ഡോ. സുശാന്ത് കുമാർ പറഞ്ഞു.

ഇതര ചികിത്സാ രീതികളോടുള്ള വർധിച്ച താത്പര്യം കാരണം ഇൻഷുറൻസ് കമ്പനികൾക്ക് അവയെ ഇനി ഒഴിവാക്കാനാകില്ലെന്ന് മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ് ബിസിനസ് ഓപ്പറേഷൻസ് മേധാവി ഡോ. ആശിഷ് യാദവ് വ്യക്തമാക്കി.

ഉച്ചകോടിയുടെ സമാപനം മലേഷ്യൻ കോൺസുൽ ജനറൽ കെ. ശരവണ കുമാർ ഉദ്ഘാടനം ചെയ്തു. അടുത്ത വർഷം കൂടുതൽ ശാസ്ത്രജ്ഞരെ ഉച്ചകോടിയിലേക്ക് ക്ഷണിക്കാൻ പദ്ധതിയിടുന്നതായി ഗ്ലോബൽ ആയുർവേദ സമ്മിറ്റ് 2025 ചെയർമാൻ ഡോ. സജി കുമാർ അറിയിച്ചു.