കാല് മാറി ശസ്ത്രക്രിയ: പൊലീസ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ ശുപാര്‍ശ നല്‍കി; മാനേജ്മെന്‍റ് തിരിമറി അന്വേഷിക്കാന്‍ ഫൊറന്‍സിക് പരിശോധന

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: നാഷണല്‍ ആശുപത്രിയിലെ കാലു മാറി ശസ്ത്രക്രിയയില്‍ വിശദമായ അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പൊലീസ്.

ഇതു സംബന്ധിച്ച ശുപാര്‍ശ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കി. വീഴ്ച മറയ്ക്കാന്‍ ചികിത്സ രേഖകളില്‍ മാനേജ്മെന്‍റ് തിരിമറി നടത്തിയെന്ന കുടുംബത്തിന്‍റെ പരാതി അന്വേഷിക്കാന്‍ ഫൊറന്‍സിക് പരിശോധനയും നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക അന്വേഷണത്തില്‍ തന്നെ ചികിത്സാ പിഴവ് വ്യക്തമായതോടെ പൊലീസ് ഡോക്ടറെ പ്രതി ചേര്‍ത്ത് കേസെടുത്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനമായത്.

ഒരു വര്‍ഷക്കാലം ഡോ പി ബെഹിര്‍ഷാനാണ് സജ്നയുടെ പരിക്കേറ്റ ഇടത് കാല് ചികിത്സിച്ചത്. പിന്നെ എന്ത് അടിസ്ഥാനത്തില്‍, ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച്‌ വലത് കാലിന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനമെടുത്തുവെന്നതാണ് പ്രധാനമായും മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുക.

പ്രാഥമിക അന്വേഷണത്തില്‍ ആരോഗ്യ വകുപ്പും ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ അന്വേഷണത്തിനായി രൂപീകരിച്ച മെഡിക്കല്‍ സംഘം അടുത്ത ദിവസം അശുപത്രി മാനേജ്മെന്‍റ്, ഡോ. ബെഹിര്‍ഷാന്‍ എന്നിവരെ വിളിച്ചുവരുത്തി തെളിവെടുക്കും.

കാലു മാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതി വന്നതിനു പിന്നാലെ, സജ്നയുടെ ചികിത്സാ രേഖകളെല്ലാം മാനേജ്മെന്‍റ് തിരുത്തിയെന്ന പരാതി കുടുംബം ആവര്‍ത്തിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ പിടിച്ചെടുത്ത സ്കാനിംഗ് റിപ്പോര്‍ട്ട് അടക്കം രേഖകള്‍ കണ്ണൂരിലെ ഫൊറന്‍സിക് ലാബിലേക്ക് പൊലീസ് അയക്കും.

ചികിത്സാ രേഖകളില്‍ മുന്‍പ് ഇടത് കാല് എന്ന് ഡോക്ടര്‍ എഴുതിയ ഭാഗങ്ങളിലെല്ലാം വലത് കാല്‍ എന്ന് തിരുത്തല്‍ വരുത്തിയെന്നാണ് ആക്ഷേപം.