
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ വിഭാഗത്തിൽ നടക്കുന്ന കള്ളക്കളി തേർഡ് ഐ ന്യൂസ് പുറത്ത് കൊണ്ട് വന്ന് ഒറ്റ മണിക്കൂറിനകം നടപടി എടുത്ത് അധികൃതർ

സർജറിക്കായി എത്തുന്ന രോഗികളോട് സർജറി ഉപകരണങ്ങൾ വാങ്ങാനായി പറഞ്ഞു വിടുന്ന താൽക്കാലിക ജീവനക്കാരൻ ആശുപത്രിക്ക് സമീപത്തെ സർജിക്കൽ ഉപകരണ വില്പന സ്ഥാപനവുമായി ചേർന്ന് നടത്തുന്ന കള്ളകളിയാണ് തേർഡ് ഐ പുറത്ത് കൊണ്ടുവന്നത്.
സർജറിക്കായി വേണ്ട ഉല്പന്നങ്ങളുടെ ലിസ്റ്റ് നല്കുമ്പോൾ അതിൽ ആവശ്യമുള്ളതും, ഇല്ലാത്തതും കുറിച്ച് നല്കുകയാണ് ഇയാൾ ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ ഡോക്ടർ പറഞ്ഞതും, പറയാത്തതുമായ നിരവധി സാധനങ്ങൾ ഉൾപ്പെടുന്നു. രോഗികളോടും ബന്ധുക്കളോടും ഇവയെല്ലാം പുറത്ത് നിന്ന് വാങ്ങാനും ഇന്ന കടയിൽ നിന്ന് വാങ്ങണമെന്നും അവിടുത്തെ സാധനമാണ് നല്ലതെന്നും പറഞ്ഞ് സ്ഥാപനത്തിന്റെ പേരും പറഞ്ഞ് കൊടുക്കും.
ആയിരക്കണക്കിന് രൂപയുടെ സർജിക്കൽ ഉപകരണങ്ങളും വാങ്ങി രോഗികളുടെ ബന്ധുക്കൾ എത്തും. എന്നാൽ ഇവയിൽ നാലിലൊന്ന് സാധനങ്ങൾ പോലും സർജറിക്ക് വേണ്ട. തുടർന്ന് പത്ത് മിനിട്ടിനുള്ളിൽ സർജിക്കൽ ഉപകരണങ്ങൾ വില്ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാർ ഇവിടെയെത്തും, സർജറി റൂമിൽ നിന്ന് സർജറിക്ക് ആവശ്യമില്ലാത്ത ഉപകരണങ്ങൾ താല്കാലിക ജീവനക്കാർ ഇവർക്ക് തിരികെ നല്കും .

എന്നാൽ ഇത് വില കൊടുത്ത് വാങ്ങിയ രോഗിയോ ബന്ധുക്കളോ അറിയുന്നില്ല. ഇത്തരത്തിൽ അതിരമ്പുഴ സ്വദേശിയെ കൊണ്ട് മാത്രം അധികമായി വാങ്ങിപ്പിച്ചത് 7650 രൂപയുടെ സാധനങ്ങളാണ്. ഡോക്ടർ ആവശ്യപെട്ട പ്രകാരം ഓപ്പറേഷന് മുൻപ് 13530 രൂപയുടെ ഉപകരണങ്ങൾ വാങ്ങി നല്കിയിരുന്നു. ഇത് കൂടാതെയാണ് ഡോക്ടർ അറിയാതെ 7650 /- രൂപയുടെ ഉപകരണങ്ങൾ താല്കാലി ജീവനക്കാരൻ വാങ്ങിപ്പിച്ചത്
ഇത് സംബന്ധിച്ച് തേർഡ് ഐ ന്യൂസ് പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽ പെട്ട മെഡിക്കൽ കോളേജ് അധികൃതർ അടിയന്തിര അന്വേഷണം നടത്തുകയും കുറ്റക്കാരനായ താല്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ഇയാളെ പിരിച്ച് വിടുന്നതടക്കമുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ആർഎംഒ ഡോ. ആർ പി രഞ്ജിൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.



