play-sharp-fill
കോഴിക്കോട് മെഡിക്കല്‍ കോളജിലെ  അഞ്ച് ഹോസ്റ്റലുകളിലെയും വാര്‍ഡന്‍മാര്‍ രാജിവച്ചു: വിദ്യാര്‍ത്ഥികള്‍ വ്യാജ പ്രചാരണം നടത്തുന്നതായാരോപിച്ചാണ് രാജി

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അഞ്ച് ഹോസ്റ്റലുകളിലെയും വാര്‍ഡന്‍മാര്‍ രാജിവച്ചു: വിദ്യാര്‍ത്ഥികള്‍ വ്യാജ പ്രചാരണം നടത്തുന്നതായാരോപിച്ചാണ് രാജി

സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ അഞ്ച് ഹോസ്റ്റലുകളിലെയും വാര്‍ഡന്‍മാര്‍ രാജിവച്ചു.

റാഗിംഗിനും ലഹരി വില്‍പ്പനയ്ക്കും എതിരെ നിലപാട് എടുത്ത വാര്‍ഡന്മാര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ വ്യാജ പ്രചാരണം നടത്തുന്നതായാരോപിച്ചാണ് രാജി.


മുതിര്‍ന്ന ഡോക്ടര്‍മാരാണ് രാജിവച്ച അഞ്ചുപേരും. മാര്‍ച്ച്‌ 17 ന് ഹോസ്റ്റല്‍ ചീഫ് വാര്‍ഡന്‍ ഡോക്ടര്‍ സന്തോഷ് കുര്യാക്കോസ് മര്‍ദ്ദിച്ചു എന്നാരോപിച്ച്‌ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തോടെയാണ് സംഭവങ്ങളുടെ തുടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെന്‍സ് ഹോസ്റ്റലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ വാര്‍ഡന്‍ അകാരണമായി മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തവരോട് ഹോസ്റ്റല്‍ മാറാന്‍ ആവശ്യപ്പെട്ടാണ് എത്തിയതെന്നും ഈ നിര്‍ദ്ദേശം അംഗീകരിക്കാത്തവരാണ് വ്യാജ പ്രചാരണത്തിന് പിന്നിലെന്നുമാണ് ചീഫ് വാര്‍ഡന്‍ ഡോക്ടര്‍ സന്തോഷ് കുര്യാക്കോസിന്‍റെ വിശദീകരണം.

ഹോസ്റ്റലില്‍ ലഹരിമരുന്ന് ഉപയോഗവും ലഹരി കൈമാറ്റവും നടക്കുന്നതായും ഡോ. സന്തോഷ് ഉള്‍പ്പെടെയുളള വാര്‍ഡന്‍മാര്‍ പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ പേരിലാണ് തങ്ങള്‍ക്കെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുന്നതെന്നും ഇനി തുടരാനില്ലെന്നും വ്യക്തമാക്കിയാണ് സന്തോഷ് ഉള്‍പ്പെടെഅഞ്ചുപേരും വാര്‍ഡന്‍ സ്ഥാനം രാജി വയ്ക്കുന്നതായി കാട്ടി പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയത്.

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത 17 സീനിയര്‍ വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ മാറാന്‍ നിര്‍ദ്ദേശിച്ചതും വാര്‍ഡന്‍മാര്‍ക്കെതിരായ പ്രതിഷേധത്തിന് കാരണമായിരുന്നു.

വാര്‍ഡില്‍ കയറി ഡോക്ടര്‍ സന്തോഷ് കുര്യനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പലിന്‍റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ആശുപത്രിയില്‍ അതിക്രമിച്ച്‌ കയറിയതിനുമടക്കം ഇരുപത് വിദ്യാര്‍ത്ഥികളുടെ പേരിലാണ് കേസ്.