രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ തടിച്ച് കൊഴുക്കുന്നു: എല്ലാം നശിപ്പിച്ച് നമ്മുടെ സർക്കാരിന്റെ കാര്യക്ഷമത; കോട്ടയം മെഡിക്കൽ കോളേജിലേയ് കൊണ്ടു വന്ന ഉപകരണങ്ങൾ വെയിലും മഴയുമേറ്റ് നശിക്കുന്നു

രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ തടിച്ച് കൊഴുക്കുന്നു: എല്ലാം നശിപ്പിച്ച് നമ്മുടെ സർക്കാരിന്റെ കാര്യക്ഷമത; കോട്ടയം മെഡിക്കൽ കോളേജിലേയ് കൊണ്ടു വന്ന ഉപകരണങ്ങൾ വെയിലും മഴയുമേറ്റ് നശിക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: സ്വകാര്യ ആശുപത്രികൾ തങ്ങളുടെ അത്യാധുനിക ഉപകരണങ്ങൾ രോഗികളെ ഞെക്കിപ്പിഴിയാൻ മാത്രം ഉപയോഗിക്കുമ്പോൾ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവയെല്ലാം കിടക്കുന്നത് പൊടിയും വെയിലും മഴയുമേറ്റ് ആശുപത്രി വരാന്തയിൽ. കോടികൾ മുടക്കി വാങ്ങിയ ഉപകരണങ്ങളാണ് തിരിഞ്ഞ് നോക്കാൻ പോലും ആരുമില്ലാതെ ആശുപത്രി വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്നത്. പ്രതിഷേധം ശക്തമായിട്ടു പോലും ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കാനുള്ള മര്യാദ പോലും അശുപത്രി അധികൃതർ കാണിക്കുന്നില്ല.
ലക്ഷങ്ങൾ വിലമതിക്കുന്ന ശീതികരണ ഉപകരണങ്ങാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. പുതിയ അത്യാഹിത വിഭാഗത്തിൽ സ്ഥാപിക്കാൻ എത്തിച്ചതാണ് ഈ ശീതികരണ ഉപകരണങ്ങൾ. എന്നാൽ ഇത് യഥാസ്ഥാനങ്ങളിൽ സ്ഥാപിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. കഴിഞ്ഞ മെയ്യ് 27നാണ് പുതിയ അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയ കെട്ടിടം ഉദ്ഘാടനം ചെയ്യാതെ രണ്ട് വർഷമാണ് കാത്ത് കിടന്നത്. ഈ കെട്ടിടത്തിലെ മുറികളിൽ ആധുനിക യന്ത്രങ്ങളോടോപ്പം സ്ഥാപിക്കാനുള്ളതായിരുന്നു ഈ ശീതികരണ ഉപകരണങ്ങൾ. കെട്ടിട നിർമ്മാണവും ഇലക്ട്രിഫിക്കേഷനും പൂർത്തിയാക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. ഇവരുടെ നിഷേധാത്മക സമീപനമാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ നശിക്കാൻ കാരണം. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ഇടതുഭാഗത്ത് വാർഡിലേക്ക് പ്രവേശിപ്പിക്കുന്ന കവാടത്തിന് പുറത്താണ് ഉപകരണങ്ങൾ വച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലേയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥർ ഇതുവഴിയാണ് കടന്ന് പോകുന്നത്. എന്നാലും ഇവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി ആരോപണം നിലനിൽക്കെയാണ് ലക്ഷങ്ങളുടെ ഉപകരണങ്ങൾ നശിക്കുന്നത്.
സ്വകാര്യ ആശുപത്രികൾ കോടികൾ മുടക്കി സ്ഥാപിക്കുന്ന ഉപകരങ്ങളെല്ലാം ജനത്തിൽ നിന്നു പണം ഊറ്റാൻ മാത്രമാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മുൻ കൈ എടുത്ത് നിർമ്മിച്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ എ.സി അടക്കമുള്ളവ വരാന്തയിൽക്കെട്ടിക്കിടക്കുന്നത്. ഈ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് രോഗികൾക്ക് ഏറെ ആശ്വാസമാകും. എന്നാൽ, ഇതിനു അധികൃതർ ഇനിയും തയ്യാറായിട്ടില്ലെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.