
കണ്ണൂർ: കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന്റെ പരിശോധനയിൽ മാരകലഹരി മരുന്നും മാരകായുധങ്ങളുമായി യുവതി പിടിയിൽ. വാടക ക്വാർട്ടേഴ്സിൽ പരിശോധന നടത്തിയപ്പോഴാണ് വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയും വടിവാളും നഞ്ചക്കുമായി തയ്യിൽ സ്വദേശിനിയും മണലിൽ താമസക്കാരിയുമായ സി. സീനത്തിനെ (48) അറസ്റ്റ് ചെയ്തത്.
ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കണ്ണൂർ മണലിലുള്ള ഷഹദ് എന്നയാൾ താമസിക്കുന്ന വാടക കെട്ടിടത്തിൽ കാപ്പ കേസിൽ പിടികിട്ടാപ്പുള്ളിയായ പട്ടറത്ത് റഹീമും കൂട്ടാളികളും താമസിക്കുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം. പൊലീസ് ക്വാട്ടേഴ്സിൽ എത്തിയപ്പോൾ ഷഹദിന്റെ മാതാവായ സീനത്ത് പരുങ്ങുന്നത് കണ്ട് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
ഇവരുടെ കൈയിൽ ഒളിപ്പിച്ച് പിടിച്ചതാണ് 1.40 ഗ്രാം എം.ഡി.എം.എ. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയിലെ കട്ടിലിടിയിൽ നിന്നും വടിവാളും നഞ്ചക്കും കണ്ടെടുത്തത്.
ഇതിനിടെ സ്‌കൂട്ടറിൽ വന്ന സീനത്തിന്റെ മകളുടെ ഭർത്താവിൽ നിന്നും കഞ്ചാവും കണ്ടെടുത്തു. ഭാര്യയെ അവിടെ ഇറക്കവേ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച തയ്യിൽ സ്വദേശിയായ ഷാഹിദ് അഫ്നാസിനെയാണ് (25) പൊലീസ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
3.45 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പിടികൂടിയ പ്രതികൾക്ക് നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. ടൗൺ എസ്.ഐമാരായ വി.വി.ദീപ്തി, അനുരൂപ്, ഉദ്യോഗസ്ഥരായ അഫ്സീർ, അഖിൽ വിനീത്, മിനി, സൗമ്യ, ഡാൻസാഫ് ടീമംഗങ്ങളായ സുജിത്ത്, പ്രവീഷ്, സിസിൽ, മഹേഷ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.