
കോഴിക്കോട്: രാസലഹരിയുമായി സ്വകാര്യ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. കൊടുവള്ളി പന്നിക്കോട്ടൂര്‍ സ്വദേശി വയലങ്കര ഹൗസില്‍ സഫ്തര്‍ ഹാഷ്മി (31), കൂട്ടാളി ബാലുശ്ശേരി ഇയ്യാട് സ്വദേശി അത്തിക്കോട് ഹൗസില്‍ സ്വദേശി എ.കെ റഫീഖ് (35) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 104 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് ഇവർ പിടിയിലായത്. കോഴിക്കോട് – പുല്ലൂരാംപാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് സഫ്താര്‍ ഹാഷ്മി. ഇയാള്‍ 55 കിലോ ഗ്രാം കഞ്ചാവുമായി നിലമ്പൂരില്‍ നിന്നും 2.5 കിലോ ഗ്രാം കഞ്ചാവുമായി കൊടുവള്ളിയിലെ വീട്ടില്‍ വെച്ചും മുമ്പ് പിടിയിലായിരുന്നു.
ആഡംബര കാറുകളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി മരുന്ന് എത്തിച്ചിരുന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ പ്രധാന ഹോട്ടലുകള്‍, ബാറുകള്‍, ആശുപത്രികള്‍ എന്നിവയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടുകളാണ് ലഹരി കൈമാറ്റത്തിന് ഇവര്‍ തിരഞ്ഞെടുത്തിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് സിറ്റി നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും കോഴിക്കോട് ടൗണ്‍ എസിപി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തില്‍ നടക്കാവ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.