
താമരശ്ശേരി: എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയെന്ന സംശയത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽ എംഡിഎംഎ കണ്ടെത്തി.
താമരശ്ശേരി ചുടലമുക്കിൽ താമസിക്കുന്ന അരേറ്റുംചാലിൽ മുഹമ്മദ് ഫായിസ് അഹദി(27)ൻ്റെ വയറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ നത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ സിടി സ്‌കാൻ എടുത്തു. അതിൽ വയറ്റിൽ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു.
തുടർന്ന് എൻഡോസ്കോപ്പി അടക്കമുള്ള തുടർ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പക്ഷേ, എത്ര അളവിൽ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാർ വിവരമറിയിച്ചപ്രകാരം പോലീസെത്തി കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാൾ പോലീസിനോട് സംശയം പ്രകടിപ്പിച്ചു.
യുവാവിൻ്റെ പക്കൽനിന്ന് എംഡിഎംഎയാണെന്ന് കരുതുന്ന പാക്കറ്റ് പോലീസ് കണ്ടെടുത്തിരുന്നു. എന്നാൽ, താൻ ലഹരിവസ്‌തുക്കളൊന്നും വിഴുങ്ങിയിട്ടില്ലെന്നും പരിശോധിക്കേണ്ടതില്ലെന്നുമാണ് മുഹമ്മദ് ഫായിസ് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്‌ടറോട് പറഞ്ഞത്.
തുടർപരിശോധനയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടത്തെ മെഡിക്കൽ ഓഫീസറോടും ഇതേകാര്യംതന്നെയാണ് യുവാവ് ആവർത്തിച്ചത്. തുടർന്ന് തീവ്രപരിചരണവിഭാഗത്തിലെ റെഡ് സോണിലേക്ക് മാറ്റി. തുടർചികിത്സയ്ക്ക് ഡോക്ടർമാർ നിർദേശം നൽകി.
നേരത്തെ, മാർച്ച് എട്ടിന് ലഹരിമരുന്ന് കവർ സഹിതം വിഴുങ്ങിയ മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഷാനിദ് മരിച്ചിരുന്നു. ഷാനിദിൻ്റെ സുഹൃത്താണ് മുഹമ്മദ് ഫായിസെന്നാണ് പോലീസിന് ലഭിച്ച സൂചന.