മോനിപ്പള്ളിയിലെ പോത്ത് ഫാമില്‍ പുലരും വരെ ലഹരിപ്പാര്‍ട്ടികള്‍; പ്രധാന ആവശ്യക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികളും സ്‌കൂള്‍ കുട്ടികളും; തിരുവഞ്ചൂരിലെ ബെല്ലാരി രാജ എംഡിഎംഎ വില്‍പ്പനക്കാരില്‍ പ്രധാനി; പോത്ത് കച്ചവടക്കാരായി പൊലീസ് ചെന്നപ്പോള്‍ വലയിലായത് വമ്പന്‍സ്രാവ്

മോനിപ്പള്ളിയിലെ പോത്ത് ഫാമില്‍ പുലരും വരെ ലഹരിപ്പാര്‍ട്ടികള്‍; പ്രധാന ആവശ്യക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികളും സ്‌കൂള്‍ കുട്ടികളും; തിരുവഞ്ചൂരിലെ ബെല്ലാരി രാജ എംഡിഎംഎ വില്‍പ്പനക്കാരില്‍ പ്രധാനി; പോത്ത് കച്ചവടക്കാരായി പൊലീസ് ചെന്നപ്പോള്‍ വലയിലായത് വമ്പന്‍സ്രാവ്

സ്വന്തം ലേഖകന്‍

കോട്ടയം: കോട്ടയത്ത് തുടര്‍ച്ചയായി ഇന്നും എക്സൈസിന്റെ എംഡിഎംഎ വേട്ട. പോത്ത് ഫാം നടത്തുന്ന മോനിപ്പള്ളിയിലെ എആര്‍ജെ ഫാം ഉടമയും കോട്ടയം തിരുവഞ്ചൂര്‍ കായത്തില്‍ വീട്ടില്‍ ജിതിന്‍ കെ.പ്രകാശിനെ (30) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയുടെ വസ്ത്രത്തിനുള്ളില്‍ ചെറു പാക്കറ്റുകളിലായും തുടര്‍ന്ന് പോത്ത്ഫാമിലെ റൂമില്‍ നിന്നും ഇയാളുടെ ഹ്യുണ്ടായ് വെര്‍ണ കാറില്‍ നിന്നുമായി വിപണിയില്‍ ഒരു ലക്ഷത്തിലേറെ വില മതിക്കുന്ന 20.893 ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ എം.ഡിഎംഎ വിതരണത്തിന്റെ പ്രധാന ഇടനിലക്കാരനാണ് ഇയാള്‍.

രണ്ട് ആഴ്ചയില്‍ അധികമായി എക്‌സൈസ് സംഘം മഫ്തിയിലും എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയും ജിതിനെ നിരീക്ഷിച്ചു വരികയായിരുന്നു. രഹസ്യന്വേഷണം നടത്തിയ എക്സൈസ് സംഘം പോത്തിനെ വാങ്ങാന്‍ എന്ന വ്യാജേന ഫാമില്‍ എത്തുകയും തന്ത്രപൂര്‍വ്വം പ്രതിയെ കീഴ്പ്പെടുത്തുകയും ചെയ്തു. നഗരത്തിലെ എം.ഡി.എം.എ യുടെ പ്രധാന ആവശ്യക്കാര്‍ യുവാക്കളും കോളേജ് വിദ്യാര്‍ത്ഥികളും ആണ്. ഒരു വര്‍ഷത്തില്‍ ഏറെയായി ആഡംബര ജീവിതം നയിക്കാന്‍ ജിതിന്‍ എംഡിഎംഎവില്പന നടത്തി വരുകയായിരുന്നു. പുലരും വരെ പോത്ത്ഫാമില്‍ ലഹരിപ്പാര്‍ട്ടികള്‍ നടക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് വകുപ്പ് നടത്തി വരുന്ന നാര്‍കോട്ടിക് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തില്‍ ഉള്ള എക്‌സൈസ് ടീം ആണ് പ്രതിയെ പിടികൂടിയത്.

കേസ് കണ്ടെടുത്ത എക്‌സൈസ് ടീമില്‍ പ്രിവന്റീവ് ഓഫീസര്‍ പി. ലെനിന്‍, എം.നൗഷാദ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദീപു ബാലകൃഷ്ണന്‍, അനീഷ് രാജ് കെ.ആര്‍, രതീഷ്. പി.ആര്‍, സന്തോഷ് കുമാര്‍ വി.ജി, ലാലു തങ്കച്ചന്‍, നിമേഷ് കെഎസ്, ജോസഫ് തോമസ് എന്നിവര്‍ ഉണ്ടായിരുന്നു. സമൂഹത്തിനു ഭീഷണി ആവുന്ന തരത്തില്‍ വളര്‍ന്നു വരുന്ന മയക്കമരുന്ന് ലോബിയെ അടിച്ചമര്‍ത്തുന്നതിനുള്ള തുടര്‍ നടപടികള്‍ മുന്നോട്ടും ഉണ്ടാകുമെന്നു കോട്ടയം എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സിഐ രാജേഷ് ജോണ്‍ തുടര്‍ന്ന്അറിയിച്ചു.