
സ്വന്തം ലേഖകൻ
ആലപ്പുഴ: ബംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച എം ഡി എം എയുമായി യുവാവ് പിടിയിൽ. വള്ളിക്കുന്നം സ്വദേശി സഞ്ചു (32) ആണ് പിടിയിലായത്. ഇയാളിൽ നിന്നും സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ 84 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഇയാളുടെ ഭാര്യയും മയക്കുമരുന്ന് കച്ചവടത്തിൽ പ്രധാനിയാണെന്ന് പൊലീസിന് വിവരമുണ്ട്. കർണാടകയിൽ നിന്നും ബസിൽ കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം കമലാലയം ജങ്ഷനിൽ നിന്നും വള്ളികുന്നത്തേക്കു പോകുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണന്ന് പൊലീസ് അറിയിച്ചു.വള്ളികുന്നം ഭാഗത്തുള്ള ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണ്.
ബംഗളൂരുവിൽ നിന്ന് നേരിട്ട് വാങ്ങി കായംകുളം, വള്ളികുന്നം, നൂറനാട് മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് മുവായിരം മുതൽ അയ്യായ്യിരം രൂപയ്ക്ക് വരെയാണ് വിൽക്കുന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കാപ്പാ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസമാണ് ഇറങ്ങിയത്. കഴിഞ്ഞ ഒരു മാസമായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു.